സിദ്ധാർത്ഥിനെ മലിന ജലവും മൂത്രവും കുടിപ്പിച്ചു, ആമാശയത്തിൽ നിന്ന് കിട്ടിയത് കറുത്ത ദ്രാവകം

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹപാഠികൾ. മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചു. ആമാശയത്തിൽ നിന്ന് കിട്ടിയത് കറുത്ത ദ്രാവകമായിരുന്നു. സിദ്ധാർത്ഥ് മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചില്ലെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ട് വ്യക്തമാകുന്നു.

3 ദിവസം കുടിവെള്ളം നൽകിയില്ല. മരിച്ച ദിവസവും മർദ്ദനം നേരിട്ടു. പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പറയാത്തതെന്നും വിദ്യാർത്ഥികളുടെ മൊഴി. കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അവന്റെ കൂടെ പഠിച്ച 4 പേരും സീനിയേഴ്സും ചേർ‌ന്നാണ് മർദിച്ച് അവശനാക്കി 3 ദിവസം വെള്ളം പോലും കൊടുക്കാതെ പാർപ്പിച്ച ശേഷം കുളിമുറിയിൽ കെട്ടിത്തൂക്കിയത് എന്ന് പിതാവ് പറഞ്ഞു. മകന്റെ സംസ്കാരത്തിനു എത്തിയ അവന്റെ സഹപാഠികളാണ്‌ ഇത് എന്നോട് ചെവിയിൽ പറഞ്ഞത്.സംസ്കാരത്തിന് എത്തിയ സഹപാഠികളിൽ ചിലർ എന്നോടു സംസാരിക്കണമെന്നു പറഞ്ഞു. എന്നെ മാറ്റിനിർത്തി അവർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സഹിക്കാൻ പറ്റില്ല. പക്ഷേ, ആ കുട്ടികൾക്കു പേടിയാണ്. എന്തെങ്കിലും കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകൻ കുട്ടികൾക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കുട്ടികളുടെ ജീവനു ഭീഷണിയുള്ളതിനാലാണ് അവരെ ഇതുവരെ ഞങ്ങൾ ഇതിലേക്കു വലിച്ചിഴയ്ക്കാത്തത്. ഇനി ആ കുട്ടികൾ പേടിക്കേണ്ട കാര്യമില്ല. കാരണം ഇൗ സമൂഹം മുഴുവൻ അവർ‌ക്കൊപ്പം നിൽക്കും.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു പൂർത്തിയാക്കാൻ എനിക്കു കഴിഞ്ഞില്ല. മർദിച്ച് മൃതപ്രായനാക്കിയ ശേഷം 3 ദിവസം അവനു ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നാണ് റിപ്പോർട്ട്. അവനു ഭക്ഷണം കഴിക്കാനല്ലേ ഞാൻ‌ 15 വർഷം ഗൾഫിൽ പോയിക്കിടന്നു കഷ്ടപ്പെട്ടത്? 31 പേർക്ക് പങ്കെന്ന് ആന്റി റാഗിങ് സ്ക്വാഡ്. 7 പേർ ഇപ്പോഴും ഒളിവിൽ ആണ്‌.

അതേ സമയം വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 4 പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.