ഉദയ്പൂർ കൊലയെ മഹത്വവൽക്കരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണം – കേന്ദ്ര സർക്കാർ.

 

ന്യൂഡൽഹി / ഉദയ്പൂർ കൊലയെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കു കയോ ചെയ്യുന്നതായി എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ കമ്പനികൾക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശം. ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത കൊലപാതകത്തിന്റെ വീഡിയോകൾക്ക് പുറമെ സംഭവത്തെ ന്യായീകരിക്കുന്ന നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നതാണ്. ഇടനിലക്കാരെന്ന നിലയിൽ അവ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം കമ്പനികൾ നടപ്പാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ഇത്തരം ഉള്ളടക്കങ്ങൾ ‘കമ്മ്യൂണിറ്റി സ്റ്റാർഡേഡിന്’വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ഫേസ്ബുക്ക് ഉടൻ അറിയിച്ചിട്ടുണ്ട്.

ക്രമസമാധാനത്തെ തകർക്കുന്ന തരത്തിലുള്ള സംഭവത്തെ ന്യായീകരിക്കുന്ന ഓഡിയോ,വീഡിയോ, സന്ദേശങ്ങൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടെ നീക്കം ചെയ്യണം എന്നാണ് കമ്പനികൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ കേന്ദ്ര ഐടി മന്ത്രാലയം പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഉള്ളടക്കം അങ്ങേയറ്റം അസ്വസ്ഥവും പ്രകോപനപരവുമാണ്. ഇതിനാലാണ് ഈ നിർദ്ദേശമെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനായ കനയ്യലാലിനെയായിരുന്നു രാജസ്ഥാനിലെ ഉദയ്പൂരിൽ വെട്ടി കൊലപ്പെടുത്തുന്നത്. സംഭവത്തിൽ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് മുഖ്യപ്രതികൾ. കൊലപാതകം ഇരുവരും മൊബൈലിൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരേയും പോലീസ് പിടികൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നതാണ്.

അതിനിടെ പ്രതികൾക്ക് ബി ജെ പി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ബി ജെ പി നിഷേധിക്കുകയുണ്ടായി. ആരോപണങ്ങളെ ബി ജെ പി നേതൃത്വം തള്ളി. പ്രതികൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. രാജസ്ഥാൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കൊലയ്ക്ക് കാരണമെന്നുമായിരുന്നു ബി ജെ പി ന്യൂനപക്ഷ വിംഗ് നേതാവ് സാദ്ദിഖ് ഖാൻ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. പ്രതികൾ ന്യൂനപക്ഷ മോർച്ചയുടെ സജീവ പ്രവർത്തകരാണെന്നുള്ള ആരോപണങ്ങൾ ആണ് ഉണ്ടായത്.

പ്രതികളിൽ ഒരാൾ ബി ജെ പി നേതാവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയുടെ വിശദീകരണം ഉണ്ടായത്. അതേസമയം കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ബി ജെ പിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. പാർട്ടി പരിപാടികളിൽ വിളിക്കാതെ തന്നെ ഇവർ പങ്കെടുക്കാറുണ്ടായിരുന്നു – നേതാക്കൾ പറയുന്നു. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നാല് പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായിരിക്കുന്നത്.