വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ, അമ്മയുടെ രോഗത്തെ കുറിച്ച്‌ സൗഭാഗ്യ

നർത്തകിയും നടിയുമായ താര കല്യാണിന്റെ അസുഖത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് മകള്‍ സൗഭാഗ്യ. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സൗഭാഗ്യ തന്റെ അമ്മയുടെ രോഗത്തെ കുറിച്ചും ചികിത്സയെകുറിച്ചും പങ്കുവെച്ചിരിക്കുന്നത്.

മുമ്പ് താര കല്യാണിന് സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയില്‍ തൈറോയ്ഡ് കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് താര എന്നാണ് മകള്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

മുൻപ് പല ട്രീറ്റ്മെന്റുകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇപ്പോഴിതാ സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് അമ്മക്ക് എന്നാണ് സൗഭാഗ്യ പറയുന്നത്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആവുമ്ബോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജിലാണ് താര കല്യാണുള്ളത്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള സ്ട്രെയിന്‍ ആണ് അമ്മക്ക് ഉണ്ടാകുന്നത് എന്നാണ് മകള്‍ പറഞ്ഞത്.

എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നും അതുകൊണ്ട് തന്നെ ഇതിന് കൃത്യമായൊരു മരുന്നുമില്ലെന്നും സൗഭാഗ്യ പറഞ്ഞു. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു വഴി ബോട്ടോക്സ് ആയിരുന്നു. അത് ചെയ്ത സമയത്തായിരുന്നു അമ്മമ്മയുടെ മരണം. ബോട്ടോക്സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്, വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു അമ്മയ്ക്ക്.

എന്നാല്‍ അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാനോ കെയര്‍ ചെയ്യാനോ സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ഈ അവസ്ഥ വീണ്ടും ഉണ്ടായി. കൂടാതെ സ്ട്രെസും രോഗത്തെ ബാധിച്ചു. പിന്നീടുള്ള ചികിത്സ സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു നില്‍ക്കുന്ന സ്റ്റേജ് ആണെന്നും സൗഭാഗ്യ പറഞ്ഞു.

ഇനി മൂന്നാഴ്ച കൂടെ കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സൗഭാഗ്യ പറഞ്ഞു. ശബ്ദം തിരിച്ചു കിട്ടിയാലും പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. ജീവന് ഭീഷണിയുള്ള രോഗമല്ലിത്. പക്ഷേ കുറച്ച്‌ പെയിന്‍ഫുള്‍ ആണ് എന്നും സൗഭാഗ്യ പറഞ്ഞു.