അമിത്ഷായെ കാണാന്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കൊപ്പം വന്നിട്ടുണ്ട്;ശ്രീധരന്‍ പിള്ള

ബിജെപി അധ്യക്ഷന്‍ അമിത്ഷായെ കാണാന്‍ തനിക്കൊപ്പം ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ വന്നിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. എന്നാല്‍ അവരുടെ പട്ടിക പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കി . ഒരു അബ്ദുള്ളക്കുട്ടി മാത്രമല്ല, ഒട്ടേറെ അബ്ദുള്ളക്കുട്ടിമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്കു ഇനിയും വരും. സി. കേശവന്റെ കുടുംബത്തില്‍നിന്നുപോലും ആളുകള്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യറായിട്ടുള്ളതായി ശ്രീധരന്‍ പിള്ള പറഞ്ഞു.

പാര്‍ട്ടിയുടെ അംഗത്വപ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എ.പി. അബ്ദുള്ളക്കുട്ടിക്കുപുറമേ, പദ്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മ, നടന്‍ എം.ആര്‍. ഗോപകുമാര്‍, സംവിധായകന്‍ തുളസീദാസ്, കലാമണ്ഡലം സത്യഭാമ, പി.വി. നടരാജന്‍ എന്നിവരും ഒട്ടേറെ പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ അംഗത്വം നേടി . ഇവരെ സംസ്ഥാന പ്രസിഡന്റ് സ്വീകരിച്ചു. ഇതേസമയത്തുതന്നെ മറ്റ് 13 ജില്ലകളിലും അംഗത്വപ്രചാരണത്തിന്റെ ഉദ്ഘാടനം നടന്നു.

ഒരു സീറ്റുപോലും കേരളത്തില്‍ നേടാനായില്ലെന്ന ദുഃഖമുണ്ടെങ്കിലും ബി.ജെ.പി.ക്ക് ഇവിടെ ഭയാനകമായ മുന്നേറ്റമെന്നു സി.പി.എമ്മിനെക്കൊണ്ടു പറയിപ്പിക്കാനായത് വലിയ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഒരുമാസമായി അധ്യക്ഷനെപ്പോലും കണ്ടെത്താനാവാത്ത കോണ്‍ഗ്രസില്‍ സ്തുതിപാഠകരാണുള്ളത്. അതുകൊണ്ടാണ് അവര്‍ ഉപ്പുവെച്ച കലംപോലെയായത് – ശ്രീധരന്‍ പിള്ള .