അബോർഷൻ പാപമാണ് ക്രൂരയെന്ന് അമ്മയെ വിളിച്ചു, വഴക്കിനിടയിൽ അച്ഛൻ പോലും ആ കാര്യം വലിച്ചിട്ടിട്ടുണ്ട്, കുറിപ്പ്

അന്ന ബെന്നും സണ്ണി വെയ്നും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് സാറാസ്. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്. ഒരു വശത്ത് ഗർഭിണിയാകൽ, കുട്ടികൾ, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങൾ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്‌നം, ശരീരം, താൽപര്യം എന്നിവ വരുമ്പോൾ സ്ത്രീകൾ കടന്നുപോകുന്ന സംഘർഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നുണ്ട്. സ്വന്തം അനുഭവത്തെ മുൻനിർത്താണ് പലരും സിനിമയെ കാണുന്നത്. അബോർഷന് നിർബന്ധിതയാകേണ്ടുന്ന ആരോഗ്യ സ്ഥിതിയായിരുന്നിട്ടും നിരവധി പേരുടെ ചോദ്യശരങ്ങൾക്ക് മറുപടി പറയേണ്ടി വന്ന അമ്മയെക്കുറിച്ചാണ് ശ്രീഹരി ഗാഥ കുറിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ആദ്യദിവസം തന്നെ സാറാസ് കണ്ടു! സിനിമ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് രാത്രി രണ്ടരയ്ക്ക് റിവ്യൂവും എഴുതിയിട്ടാണ് ഉറങ്ങിയത്,ഇന്നലെ രാത്രിയാണ് പടം അമ്മയെ കാണിക്കാൻ പറ്റിയത്..സിനിമ കണ്ടുകഴിഞ്ഞിട്ട് അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു സിനിമകൊള്ളാം! അവസാനം ബന്ധുക്കളെല്ലാം ചിരിച്ചുകൊണ്ട് സാറയുടെ കൂടെ നിൽക്കുന്നില്ലേ..അതുകഴിഞ്ഞും സാറയുടെ ജീവിതം അങ്ങനെ ആയിരിക്കില്ല പറയാൻ കാരണമുണ്ട് രണ്ടാമത്തെ പ്രെഗ്നൻസി അബോർട്ട് ചെയ്തയാളാണ് അമ്മ.

അന്ന് ഞാൻ തീരെ ചെറുതാണ്, ഇന്നലെയാണ് ഇതേപറ്റി ഞാൻ അറിയുന്നതും..എന്നെ ഡെലിവറി ചെയ്തശേഷം കുറെ മാസങ്ങൾ പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയൽ ഉൾപ്പെടെ ഒരുപാട് ശാരീരികപ്രശ്നങ്ങൾ അമ്മയ്ക്കുണ്ടായിട്ടുണ്ട്.ഒരുപാട് ട്രീറ്റ്‌മെന്റ് എടുത്തിട്ടാണ് അതെല്ലാം മാറിയത്. അതുകൊണ്ടാണ്. രണ്ടാമതും പ്രെഗ്നന്റ് ആയപ്പോൾ അത് വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത്. അന്നാ തീരുമാനം നടപ്പിലാക്കാൻ, സാറ എടുത്ത എഫർട്ടിന്റെ 10 ഇരട്ടി എന്റെ അമ്മയ്ക്ക് വേണ്ടിവന്നിട്ടുണ്ടാകും രണ്ട് വീട്ടിലെയും രക്ഷിതാക്കളെയും അച്ഛനെയും കൺവിൻസ് ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടു..കൺവിൻസ്ഡ് ആയത് അച്ഛൻ മാത്രം ആണെന്ന് പറയുന്നതാകും ശരി..

അബോർഷൻ പാപമാണെന്നും.. കുഞ്ഞിനെ കൊല്ലുന്ന ക്രൂരയെന്നും സ്വന്തം പേരെന്റ്സിന്റെ വായിൽ നിന്ന് അമ്മയ്‌ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് കുഞ്ഞിനെ നിനക്ക് പ്രസവിച്ചാൽ പോരെ, വളർത്തുന്നത് ഞങ്ങളല്ലേ എന്നുപറഞ്ഞ വീട്ടുകാരിൽ ആരും എന്നെ വളർത്തുന്നതിൽ കാര്യമായ എഫർട് എടുത്തു ഞാൻ കണ്ടിട്ടില്ല..

എന്റെ അമ്മ തന്നെയാണ് എന്നെ വളർത്തിയത്..എന്തായാലും ഒരുപാട് കടമ്പകൾ ഉണ്ടായിട്ടും അമ്മയുടെ ചോയ്സ് അന്ന് പ്രവർത്തിയിൽകൊണ്ടുവരാൻ കഴിഞ്ഞു.പ്രശ്നം അവിടം കൊണ്ടൊന്നും തീരുന്നില്ല..പിന്നീട് വീട്ടിൽ മറ്റെന്തെങ്കിലും കാര്യത്തിന് വഴക്കുണ്ടായാൽ ഇതിൽ പിടിച്ചു അമ്മയെ മെന്റലി ടോർച്ചർ ചെയ്യുന്ന പേരെന്റ്സ് ആയിരുന്നു അമ്മയുടേത്..അന്ന് ഞാനിതൊന്നും അറിഞ്ഞിരുന്നില്ല..എന്നെ അമ്മ അറിയിച്ചിട്ടും ഇല്ല..അത്രയും പ്രശ്നം പിടിച്ച മെന്റൽ ട്രോമായിലൂടെ കടന്നുപോകുമ്പോഴും എനിക്ക് ഒരു നല്ല പേരെന്റ് ആകാൻ അമ്മയ്ക്ക് പറ്റിയിട്ടുണ്ട്, ഒരുപക്ഷെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല പേരന്റ്. അന്ന് അബോർഷനെന്ന അമ്മയുടെ തീരുമാനം അംഗീകരിച്ചെങ്കിലും പിന്നീടെന്നോ ഒരു വഴക്കിനിടയിൽ അച്ഛൻ തന്നെ ഇത് വലിച്ചിടുകയും അമ്മ കരയുകയും ചെയ്തിട്ടുണ്ട്..

ഇന്നലെ ഇതെല്ലാം എന്നോട് പറയുമ്പോഴും അമ്മ കരഞ്ഞു..സാറാസ് കണ്ടിട്ട്, ഇതുപോലൊരു സിനിമ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ടായല്ലോ എന്ന് ഒരുപാട് സന്തോഷിക്കുകയും ഒരുപാട് പേരോട് രാത്രി തന്നെ കാണാൻ പറയുകയും ചെയ്തയാളാണ് ഞാൻ..പക്ഷെ എന്റെ സ്വന്തം അമ്മയുടെ ഈ കഥ അറിയാനും എഴുതാനും ഞാനല്പം വൈകി..അന്ന് അമ്മയെ കുറ്റപ്പെടുത്തലുകൾ വാങ്ങുമ്പോൾ സമാധാനിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല..ഇന്നലെ പടം കണ്ടപ്പോൾ പറയാനുള്ളത് മുഴുവൻ അമ്മ പറഞ്ഞു..അമ്മയ്ക്കറിയാം എന്നേക്കാൾ നന്നായിട്ട് വേറാരും അമ്മയെ മനസിലാകില്ലെന്ന്.അപ്പോ പറഞ്ഞുവന്നത് ഇതാണ്..സാറാസ് വളരെ പ്രസക്തിയുള്ളൊരു സിനിമയാണ്..കേരളത്തിൽ ഓരോ പെൺകുട്ടിക്കും അവളുടെ ലൈഫ് തീരുമാനിക്കാനും ചോയിസുകൾ നടപ്പാക്കാനും ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്..പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മെന്റൽ ടോർച്ചറിങ്ങുകൾ അവൾക് നേരിടേണ്ടി വരാം..അതുപോലൊരു വലിയ ടാസ്ക്ക് കടന്നുവന്ന, ഇത്രയും പ്രശ്നങ്ങൾക്ക് ഇടയിലും പഠിച്ചു,എനിക്ക് മൂന്നുവയസ്സുള്ളപ്പോൾ സ്വന്തമായി ജോലിവാങ്ങിച്ചയാളാണ് എന്റമ്മ എനിക്കൊരുപാട് അഭിമാനമുണ്ട്. സാറാസ് ചർച്ചചെയ്യപെടണം,ഒപ്പം സ്വന്തം ചോയ്സ് നടപ്പാക്കിയതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ജീവിതങ്ങളും.