സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്തെ 170 പ്രദേശങ്ങളിൽ ആക്രമണകാരികളായ തെരുവ് നായകൾ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്പോട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.

കടിയേറ്റ് ചികിത്സക്കെത്തിയവരുടെ പ്രതിമാസ കണക്കിൽ പത്തോ അതിൽ കൂടുതലോ കേസുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 17 ഇടങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറിൽ കൂടുതലാണ്. പാലക്കാടാണ് പട്ടികയിൽ രണ്ടാമത്. 26 ഹോട്ട്‌സ്പോട്ടുകളാണ് ജില്ലയിലുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ നിന്ന് മാത്രം 641 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും ഇവിടെയാണ്.

അടൂർ, അരൂർ, പെർള തുടങ്ങിയ സ്ഥലങ്ങളിൽ 300ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇടുക്കിയിലാണ് ഏറ്റവും കുറവ് ഹോട്ട്സ്പോട്ടുള്ളത്. ഒരു മേഖല മാത്രമാണ് ജില്ലയിൽ നിന്ന് ഈ വിഭാഗത്തിൽ പെട്ടിരിക്കുന്നത്.