ഹെല്‍മറ്റില്ല, ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണും, രണ്ട് തെറ്റിന് പൊലീസ് നല്‍കിയത് മൂന്ന് ശിക്ഷ

ഹെല്‍മറ്റില്ല, ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണും, രണ്ട് തെറ്റിന് പൊലീസ് നല്‍കിയത് മൂന്ന് ശിക്ഷ. ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും, മൊബൈലില്‍ സംസാരിച്ച് വാഹനം ഓടിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിനിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മുന്നില്‍പ്പെട്ടത്. കോളജ് വിദ്യാര്‍ഥിനിയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. 2,500 രൂപ പിഴയും വിധിച്ചു.

കാക്കനാട് പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനിക്കെതിരെയാണ് നിയമലംഘനത്തിന് നടപടി സ്വീകരിച്ചത്. ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണുമായി പടമുകള്‍-പാലച്ചുവട് റോഡിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ സഞ്ചാരം.

രാവിലെ സ്‌കൂട്ടറില്‍ കോളജിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പിടിയിലായത്. പെണ്‍കുട്ടിയുടെ ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണുമായാണ് വണ്ടി ഓടിച്ചത്. മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തു കൊണ്ടായിരുന്നു സ്‌കൂട്ടര്‍ ഓടിക്കല്‍. ഹെല്‍മറ്റും ഇല്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ എം.വി.ഐ കെ.ആര്‍.തമ്ബിയാണ് തടഞ്ഞത്. സ്‌കൂട്ടര്‍ ജംഗ്ഷനില്‍ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്നു വിദ്യാര്‍ത്ഥിനി പറഞ്ഞതിനാല്‍ ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അപ്പോള്‍ തന്നെ കുറ്റപത്രം നല്‍കി വിട്ടയച്ചു.

പിറ്റേ ദിവസം ആര്‍.ടി ഓഫിസില്‍ ഹാജരാകാന്‍ വൈകിയതിനാല്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെ വിലാസത്തില്‍ ഷോക്കോസ് നോട്ടീസും അയച്ചു. ആര്‍.ടി.ഒ കെ.മനോജ്കുമാര്‍ മുമ്പാകെ ഹാജരായ വിദ്യാര്‍ത്ഥിനി ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോണ്‍ ചെയ്തതെന്നാണ് ആദ്യം ബോധിപ്പിച്ചത്. തുടര്‍ന്ന് അന്വേഷണത്തില്‍ കൂട്ടുകാരിയെയാണ് വിളിച്ചതെന്നും വ്യക്തമായി.

റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. മോട്ടോർ വാഹനനിയമം (1988) 1989 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഡ്രൈവർമാർ മറ്റു വാഹനങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ശ്രദ്ധിക്കുകയും സിഗ്നലുകൾ നൽകി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണം. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ച സൈൻ ബോർഡുകൾ മനസ്സിലാക്കിയിട്ടേ വാഹനങ്ങൾ ഓടിക്കുവാൻ പാടുള്ളൂ. പിഴത്തുകകളിൽ പത്തിരട്ടിയോളമാണ് വർധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഹെല്‍മറ്റോ സീറ്റ് ‌ബെല്‍റ്റോ ധരിക്കാതെ വാഹനം ഓടിച്ചാല്‍ പിഴത്തുക 1000 രൂപയാണ്..നിലവിൽ ഇത് 100 രൂപയായിരുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാലുള്ള പിഴ 1000 ത്തിൽ നിന്ന് 5000 രൂപാക്കിയാണ് ഉയർത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. അമിത വേഗത്തിന്‍റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.

പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടി ഓടിച്ചാല്‍ രക്ഷകര്‍ത്താവിനോ, വാഹനത്തിന്‍റെ ഉടമയ്ക്കോ 25,000 രൂപ പിഴ ലഭിക്കാം. ഒപ്പം 3 വര്‍ഷം തടവ്, വാഹന റജിസ്ട്രേഷന്‍ റദ്ദാക്കല്‍ എന്നീ ശിക്ഷകളും ലഭിക്കാം. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ പിഴയ്ക്ക് പുറമെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 25 വയസ്സ് തികയുന്നതു വരെ ലൈസന്‍സും അനുവദിക്കില്ല… വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.