ശ്വേതയെ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഒരു തവണ ഗര്‍ഭം അലസി, മാനസികമായി തളര്‍ന്നു, സുജാത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. താരത്തിന്റെ മകള്‍ ശ്വേതയും ഗായിക എന്ന നിലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. ചെറുപ്രായത്തിലേ യേശുദാസിനൊപ്പം തുടക്കം കുറിച്ചയാളാണ് സുജാത. ഇരു കുടുംബംഗങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ്. അടുത്ത തലമുറ പാടി തുടങ്ങിയപ്പോള്‍ വിജയ് യേശുദാസും ശ്വേതയും ഒരുമിച്ച് പാടിയതും ശ്രദ്ധേയമായി.

കുട്ടിയായിരിക്കെ ഗാനമേളയില്‍ യേശുദാസിനൊപ്പം പാടാനുള്ള അവസരമാണ് സുജാതയ്ക്ക് ആദ്യം ലഭിച്ചത്. അന്ന് ദാസേട്ടന്‍ സുജാതയ്ക്ക് ഒരു ഓട്ടോഗ്രാഫ് നല്‍കി. കുടുംബത്തിലെ ഒരാളെ പോലാണ് ദാസേട്ടന്‍ സുജാതയെ കണ്ടിരുന്നത്. എല്ലാ കാര്യവും പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുജാത മനസ് തുറന്നത്.

ശ്വേതയെ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഒരു തവണ ഗര്‍ഭം അലസിയിരുന്നു. അന്ന് മാനസികമായി തളര്‍ന്നുപോയ തന്നെ ആശ്വസിപ്പിച്ചത് പ്രഭയും യേശുദാസുമായിരുന്നു. അവരുടെ വീട്ടിലായിരുന്നു അന്ന് തന്നെ താമസിപ്പിച്ചത്. സ്നേഹപൂര്‍ണമായ കരുതലുകളും ഉപദേശങ്ങളുമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും കൃത്യനിഷ്ഠയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചത്. അത് പകര്‍ത്താനാണ് ശ്രമിക്കുന്നത്.- സുജാത പറയുന്നു.

യേശുദാസിന്റെ ജീവിതം തന്നെ സംഗീതമാണ്. അദ്ദേഹത്തില്‍ നിന്നും പകര്‍ത്താനുള്ളതും അതാണ്. അദ്ദേഹം സാധകം മുടക്കാറില്ല. ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പാട്ട് കേട്ടുകൊണ്ടിരിക്കാറുണ്ട് അദ്ദേഹം. പാട്ടല്ലെങ്കില്‍ സംഗീതത്തെക്കുറിച്ചുള്ള പുസ്തകം വായിക്കുകയായിരിക്കുമെന്നും സുജാത പറയുന്നു.

ദാസേട്ടാ നിങ്ങള്‍ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ്. ഞങ്ങള്‍ക്ക് മികച്ച സംഗീതം നല്‍കുന്നത് തുടരുക. നിങ്ങള്‍ക്കും പ്രഭ ചേച്ചിക്കും കുട്ടികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു, എപ്പോഴും ദൈവത്തിന്റെ കരങ്ങളില്‍ ആയിരിക്കട്ടെ.. എല്ലാവരേയും ഒരുപാട് സ്‌നേഹിക്കുന്നു എന്നുമായിരുന്നു സുജാത ഫേസ്ബുക്കില്‍ കുറിച്ചത്. ദാസേട്ടനൊപ്പമുള്ള ചിത്രങ്ങളും സുജാത പോസ്റ്റ് ചെയ്തിട്ടുണ്ട്.