കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീകോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയത് ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച പരിഗണിക്കുന്ന കേസുകളില്‍ നിന്ന് ഇവ നീക്കം ചെയ്യരുതെന്ന ബത്തേരി രൂപതയുടെ ആവശ്യമാണ് സുപ്രിംകോടതി അംഗീകരിച്ചത്.

പള്ളികളുടെ ആസ്തിയും ഭൂമിയും ബിഷപ്പ്മാര്‍ക്ക് വില്‍ക്കുവാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ബത്തേരി രൂപതയുടെ ആവശ്യം.

സിരോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇത് കോടതി വെള്ളിയാഴ്ച പരിഗണിക്കും. റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി രൂപതയുടെ ചട്ടങ്ങള്‍ പ്രകാരവുമാണ് ഭൂമി ഇടപാട് നടന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.