കുറേ സ്ത്രീകള്‍ സ്റ്റേജില്‍ കയറി ചീത്തവിളിച്ചു, വിദേശ സ്റ്റേജ് ഷോയ്ക്ക് ഇടയിലെ അനുഭവം വെളിപ്പെടുത്തി സുരാജ്

മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്മാരാണ് സുരാജും നിര്‍മ്മല്‍ പാലാഴിയുമെല്ലാം. വിദേശങ്ങളില്‍ പോലും സ്റ്റേജ് ഷോകളിലൂടെയും മറ്റും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുക അവരുടെ ഹരമാണ്. ഇപ്പോള്‍ വിദേശത്ത് വെച്ച് നിര്‍മ്മല്‍ പാലാഴി, ഹരീഷ് കണാരന്‍ എന്നിവര്‍ക്കൊപ്പം പതിനായിരക്കണക്കിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോഴുള്ള ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് സുരാജിന്റെ രസകരമായ വെളിപ്പെടുത്തല്‍.

‘ആദ്യ ഒന്നരമണിക്കൂര്‍ ഞങ്ങളുടെ ഷോ. അത് തീര്‍ന്നാലുടനെ ഹിന്ദിയിലെ പ്രശസ്തനായ സ്റ്റാന്‍ഡ് അപ് കോമഡിയന്റെ പ്രോഗ്രാം. ഞാന്‍ സ്റ്റേജിലേക്ക് കയറി വണ്‍മാന്‍ ഷോ തുടങ്ങി. തുടങ്ങുമ്പോഴേ പൊട്ടിച്ചിരി ഉണ്ടാകേണ്ടതാണ്. ആദ്യം ഒരു ഓലപ്പടക്കം ഇട്ടുനോക്കി. ആരും ചിരിക്കുന്നില്ല. ഒരു ഗുണ്ട് ഇട്ടു. അതും ചീറ്റി. പിന്നെ കതിന വന്നു ബോംബ് വന്നു. ഒരു പ്രതികരണവും ഇല്ല. എനിക്ക് ചെറിയ ഡൗട്ട് അടിച്ചു തുടങ്ങി.

ഹരീഷ് കണാരന്‍

ഇവിടെ മലയാളികള്‍ എത്ര പേരുണ്ട് എന്ന് ചോദിച്ചു. സദസില്‍ നിന്ന് അഞ്ചോ ആറോ പേര്‍ കൈ പൊക്കി. അതില്‍ മൂന്നു പേര്‍ മുന്നിലിരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട്കാരാണ്. ബാക്കിയെല്ലാരും ഹിന്ദിക്കാര്‍. ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞുള്ള ഹിന്ദിക്കാരന്റെ സ്റ്റാന്റപ് കോമഡി കാണാന്‍ വന്നവര്‍ മാത്രം. അപകടം മണത്ത് അഞ്ചു മിനിറ്റില്‍ ഞാന്‍ പരിപാടി തീര്‍ത്തതും ഭയങ്കര കയ്യടി.

നിര്‍മ്മല്‍ പാലാഴി

സ്റ്റേജില്‍ നിന്ന് പോകുന്നതാണ് കയ്യടി എന്ന് മനസ്സിലാക്കി ഞാന്‍ കണാരനോടു ചോദിച്ചു, ഇനി കയറണോ? ”ഇങ്ങളെന്തിനാ ബേജാറാവണത്. ഞമ്മളെ സ്‌കിറ്റ് കേറട്ടെ ഇപ്പോ കൈയടി വരും.” കണാരന്‍ നേരെ കയറിപോയി. കുറച്ചു കഴിഞ്ഞ് കാണുന്നത് കുറേ സ്ത്രീകള്‍ സ്റ്റേജില്‍ കയറി ചീത്തവിളിക്കുന്നതാണ്. അതു കണ്ടാല്‍ കണാരനും നിര്‍മലും എന്തോ വലിയ മോഷണം നടത്തിയതിന് അവര്‍ വളഞ്ഞിട്ട് ബഹളമുണ്ടാക്കുന്നു എന്നേ തോന്നൂ.