ജീവൻ രക്ഷിക്കാനുള്ള യാത്രയിലും വിമാനത്തിൽ ബലാൽസംഗ ശ്രമം

പ്രവാസികൾ കോവിഡിൽ നിന്നും രക്ഷനേടാൻ ഒരു വിമാന ടികറ്റിനായി അലയുകയാണ്‌. ചാർട്ട് ചെയ്ത വിമാനത്തിൽ പോലും കയറി പോകാൻ ആകുന്നില്ല. അങ്ങിനെ ഇരിക്കെയാണ്‌ ലോട്ടറി ടികറ്റ് പോലെ അനേകായിരങ്ങളിൽ നിന്നും ചിലർക്ക് ടികറ്റ് സെലക്ഷൻ ലഭിച്ച് കേരളത്തിലേക്ക് വിമാന യാത്ര സാധ്യമാകുന്നത്. ഈ യാത്രയിലും യുവതിക്കെതിരെ പീഢനം.

യുവതിയെ വിമാനം പറക്കുമ്പോൾ തന്നെ ശാരീരികമായി പീഢിപ്പിക്കുകയും രഹസ്യ ഭാഗങ്ങളിൽ സപർശിക്കുകയും ചെയ്തു. ഒമാനില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനത്തില്‍ വച്ച് 60കാരനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്തു.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദറിനെതിരെയാണ് ബലാത്സംഗശ്രമത്തിന് കേസ് എടുത്തത്.കോവിഡ് ഭീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് വിമാന യാത്രകള്‍. ഇതിനിടെയാണ് മലയാളിയെ നാണം കെടുത്തുന്ന തരത്തിലെ സംഭവങ്ങള്‍ വിമാന യാത്രയിലുണ്ടാകുന്നത്.

തൊട്ടടുത്ത സീറ്റിലിരുന്ന ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മലപ്പുറം എസ്പിക്ക് ലഭിച്ച പരാതി കരിപ്പൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.വിമാനമിറങ്ങിയ ഉടന്‍ യുവതിയുടെ ഭര്‍ത്താവ് ഇമെയിലില്‍ പരാതി അയച്ചെങ്കിലും അത് പൊലീസിന് ലഭിച്ചിരുന്നില്ല. ക്വാറന്റീനിലായ യുവതിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനും കഴിഞ്ഞില്ല.പിന്നീട് മലപ്പുറം എസ്പിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരിപ്പൂര്‍ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി മസ്‌ക്കറ്റില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം നടന്നത്.

യാത്ര തുടങ്ങിയ ശേഷം ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ അബ്ദുള്‍ ഖാദര്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. സെക്ഷന്‍ 354 പ്രകാരമാണ് അബ്ദുള്‍ ഖാദറിനെതിരെ പൊലീസ് കേസെടുത്തത്.പരാതി കിട്ടാത്തതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കരിപ്പൂര്‍ പൊലീസ് അറിയിച്ചു.യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും തിയെ അറസ്റ്റ് ചെയ്യുക. പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.