സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു,ഇനി അത് തടയാനാവില്ല

സുരേഷ് ​ഗോപിയ്‌ക്കെതിരെ മലയാളത്തിലെ ചില ചാനലുകൾ ബോധപൂർവ്വം ആക്രമണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. തൃശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥി ആകുമെന്നും സുരേന്ദ്രൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞെന്നും ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

‘സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ ‘അതേ’ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാദ്ധ്യതയില്ലേ ഇത്തരക്കാർക്ക്.ഇത് കോൺഗ്രസ്സ് അജണ്ടയാണ്.’- അദ്ദേഹം കുറ്റപ്പെടുത്തി.

അദ്ധ്യക്ഷ പദവി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമേ ഏറ്റെടുക്കൂ എന്ന നിലപാട് സുരേഷ് ഗോപി അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഇതിൽ അതൃപ്തി ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ ‘അതേ’ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാർക്ക്. ഇത് കോൺഗ്രസ്സ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോൺഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിടുന്നത്. ‘അതേ’ചാനലിലെ കോൺഗ്രസ്സ് ഏജന്റായ റിപ്പോർട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും . അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.