മലയാളി പൂജാരിക്കൊപ്പം തമിഴ് യുവതി ഒളിച്ചോടി; നരബലി പേടിയില്‍ ഭര്‍ത്താവ്

പത്തനംതിട്ട. റാന്നിയില്‍ 12 വര്‍ഷമായി തുണിക്കച്ചവടം ചെയ്യുന്ന തമിഴ് യുവാവിന്റെ ഭാര്യയെ മലയാളിയായ പൂജാരി കടത്തിക്കൊണ്ട് പോയതായി പരിതി. ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അറിഞ്ഞതോടെ ഭീതിയിലാണ് പരാതിക്കാരന്‍. രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരപാണ്ഡ്യനാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയെ കണ്ടെത്തുവാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നു.

അഞ്ച് മാസം മുന്‍പാണ് രാജപാളയം മീനാക്ഷിപുരം മാരിയമ്മന്‍ കോവിലിലെ പൂജയ്ക്കായി പൂജാരി എത്തുന്നത്. പിന്നീട് മധുരപാണ്ഡ്യനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് അര്‍ച്ചനാ ദേവി പൂജാരിയായ സമ്പത്തിനൊപ്പം പോയി. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്തു ബന്ധുക്കള്‍ക്ക് ഒപ്പം വിടുകായിരുന്നു.

എന്നാല്‍ പിന്നീടും യുവതി പൂജാരിക്കൊപ്പം പോയി. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് സമ്പത്ത്. കേരള പോലീസില്‍ എസ്‌ഐ ആയിരുന്നുവെന്നും ആ ജോലി ഉപേക്ഷിച്ചാണ് പൂജാരിയായതെന്നും ഇയാള്‍ പറഞ്ഞുവെന്ന് മധുരപാണ്ഡ്യന്‍ പറയുന്നു. രണ്ടാം തവണ 19 പവന്‍ സ്വര്‍ണവുമായിട്ടാണ് യുവതി വീട് വിട്ടത്. സ്വര്‍ണം അപഹരിച്ച ശേഷം സമ്പത്ത് അര്‍ച്ചനയെ അപായപ്പെടുത്തുമോ എന്ന ഭീതിയിലാണ് കുടുംബം. പൂജാരി കേരളത്തിലേക്ക് കടന്നതിനാല്‍ കേരളത്തില്‍ അന്വേഷിക്കുവനാണ് തമിഴ്‌നാട് പോലീസ് പറയുന്നത്.

കേരളത്തില്‍ പരാതി നല്‍കുവാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് പരാതി സ്വീകരിക്കുന്നില്ലെന്ന് ഇയാള്‍ പറയുന്നു. മധുരപാണ്ഡ്യന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹമായിരുന്നു.