തിരുവനന്തപുരം. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റൊയെ ഒന്നാം പ്രതിയാക്കി പോലീസ് വീണ്ടും രണ്ടു കേസെടുത്തു. തുറമുഖ നിര്‍മാണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സമരം നടത്തിയതിനും തുറമുഖ നിര്‍മാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം മൂന്നായി.
നവംബര്‍ 27ന് നടന്ന സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ആര്‍ച്ച് ബിഷപ്പിനെതിരെ കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ വിഴിഞ്ഞം സ്റ്റേഷന്‍ ആക്രമിച്ചത്. പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് അദാനി പോര്‍ട്ടിന്റെ നിര്‍മാണം തടസ്സപ്പെടുത്തിയതായി വിഴിഞ്ഞം എസ്‌ഐ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് പ്രതികള്‍ ആദാനി പോര്‍ട്ടിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയത്.
പിരിഞ്ഞു പോകണമെന്ന പോലീസിന്റെ നിര്‍ദേശം സമരക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. ഈ കേസില്‍ സഹായ മെത്രാന്‍ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറല്‍ യൂജിന്‍ എച്ച്.പെരേര മൂന്നാം പ്രതിയുമാണ്. ഏഴു പുരോഹിതരെയും സമരത്തില്‍ പങ്കെടുത്തവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ തുറമുഖ നിര്‍മാണത്തിനെതിരെ ബാനര്‍ ഉയര്‍ത്തി അദാനി പോര്‍ട്ടിലേക്കു പോകുന്ന റോഡില്‍ സമരം ചെയ്തു നിര്‍മാണം തടസ്സപ്പെടുത്തിയതായി എസ്‌ഐ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആറില്‍ പറയുന്നു.