പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യും

പാലക്കാട്. പ്രസനത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത്. ഈ യോഗത്തിലാണ് മൂന്ന് ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.

ഡോക്ടര്‍മാരെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. തത്തമംഗലം സ്വദേശി രഞ്ജത്തിന്റെ ഭാര്യ ഐശ്വര്യയും അവരുടെ നവജാതശിശുവുമാണ് ഡോക്ടര്‍മാരുടെ വീഴ്ച മൂലം മരിച്ചത്. ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് നല്‍കി. സംഭവത്തില്‍ നേരത്തെ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഡോക്ടര്‍മാരെയും വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുട്ടി മരിക്കുന്നത്. അതേസമയം ഐശ്വര്യയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഐശ്വര്യയും മരിക്കുകയായിരുന്നു. കൂടുതല്‍ രക്തം ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രക്തം എത്തിച്ചിരുന്നു. ഐശ്വര്യയും മരിച്ചതോടെ ബന്ധുക്കളും നാട്ടുകാരം പ്രതിഷേധവുമായെത്തി.

ഐശ്വര്യയെ ഒന്‍പത് മാസവും പരിശോധിച്ച ഗൈനക്കോളിസ്റ്റ് ആയിരുന്നില്ല പ്രസവ സമയത്തെന്ന് കുടുംബം പറയുന്നു. മാത്രമല്ല വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കുടുംബം ആരോപിക്കുന്നു. ഇത് ശരിവെക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ ഡോക്ടര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തും.