പൊളിറ്റിക്കലി ഇൻകറക്ട് ആയി സീനുകളുണ്ടാകുന്നതല്ല,അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്- ടൊവിനോ തോമസ്

പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്. താരത്തിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിലാണ് പൊളിറ്റിക്കലി ഇൻകറക്ടായ കഥാപാത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ചും അത്തരം കഥാപാത്രങ്ങളെ താൻ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിനെ കുറിച്ചും നടൻ വിശദമായി സംസാരിച്ചത്.

‘കടുവ’ എന്ന സിനിമയിൽ വികലാം​ഗരെ ആക്ഷേപിച്ചെന്നാരോപിച്ച് ഉയർന്ന സംഭഷണത്തിൽ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം മാപ്പ് പറഞ്ഞത് വീണ്ടും ചോദിച്ചതിന് പിന്നാലെയായിരുന്നു ടൊവിനോയുടെ മറുപടി. ‘രണ്ട് വർഷം മുമ്പ് ഇറങ്ങിയ ഒരു സിനിമ. അതിൽ പറ്റിയൊരു തെറ്റിന്റെ പേരിൽ ആ സീൻ സിനിമയിൽ നിന്ന് നീക്കം ചെയ്യുകയും നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തു. എല്ലാവരും മറന്നിരുന്ന ആ കാര്യം ഇവിടെ വീണ്ടും ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ,’ എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

തുട‍‍ർന്ന് പൊളിറ്റിക്കലി ഇൻകറക്ടായ തിരക്കഥകളും കഥാപാത്രങ്ങളും ചെയ്യുന്നതിൽ ടൊവിനോയ്ക്ക് പേടിയുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെ, ‘പൊളിറ്റിക്കലി ഇന്റകറക്ട് ആയി ജീവിക്കുന്ന ഒരു കഥാപാത്രം ചെയ്യുമ്പോൾ ഞാൻ എന്ത് ചെയ്യണം? ഞാനൊരു വില്ലൻ കഥാപാത്രമാണ് ചെയ്യുന്നതെന്ന് കരുതൂ, അയാളൊരു വൃത്തികെട്ടവനാണ്. പൊളിറ്റിക്കലി ഇൻകറക്ട് ആയ കാര്യങ്ങൾ ചെയ്യുന്നയാളാണ്. അപ്പോഴും ഞാൻ പറയണോ ഇത് പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നും ഇത് ഞാൻ ചെയ്യില്ല എന്നും,’ നടൻ തുടർന്നു.