അവളെ കണ്ടപ്പോള്‍ എന്റെ മകളേയാണ് ഓര്‍മ വന്നത്, ഫൈന്‍ അടച്ച പണം പോക്കറ്റില്‍ നിന്ന് കൊടുത്ത് ടിടിഇ

ട്രെയിനില്‍ ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറുന്നത് പതിവാണ്. ടിടിഇ വന്ന് പിടികൂടി പിഴയും അടപ്പിക്കും. ഇത്തരത്തില്‍ ഒരു സംഭവം കഴിഞ്ഞ ജൂണ്‍ രണ്ടിനും ഉണ്ടായി. ജനറല്‍ ടിക്കറ്റെടുത്ത് നേത്രാവതി എക്‌സ്പ്രസിന്റെ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ ഒരു പെണ്‍കുട്ടി കയറി. എന്നാല്‍ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റും ജനറല്‍ കംപാര്‍ട്ട്‌മെന്റും തമ്മിലുള്ള വ്യത്യാസം അവള്‍ക്ക് അറിയില്ലായിരുന്നു. കാരണം ട്രെയിനില്‍ അവള്‍ അങ്ങനെ യാത്ര ചെയ്തിരുന്നില്ല.

ഇതിനിടെ ടിടിഇ വന്നു, ഇതോടെയാണ് ടിക്കറ്റിലുള്ള സ്ഥലത്തല്ല താന്‍ ഇരിക്കുന്നതെന്ന് പെണ്‍കുട്ടിക്ക് മനസിലായത്. എന്ത് ചെയ്യണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. ഫൈന്‍ അടച്ച് യാത്ര തുടരാമെന്ന് തീരുമാനിച്ചു. എന്നാല്‍ അവളുടെ പക്കല്‍ ആവശ്യത്തിനുള്ള പണമില്ലെന്ന് ടിടിഇക്ക് മനസിലായി. ഇതോടെ കാര്യം തിരക്കി. ഒടുവില്‍ ഫൈന്‍ അടച്ച തുക ഉള്‍പ്പെടെ കുറച്ച് പണം ടിടിഇ തന്റെ പക്കല്‍ നിന്നും കൊടുത്തു.

പാലക്കാട് സ്വദേശിയിയ ടിടിഇ കൃഷ്ണകുമാറാണ് പെണ്‍കുട്ടിയെ സഹായിച്ച് ഹീറോ ആയത്. തിരുവനന്തപുരം സ്വദേശിയായ ഷാഹിനയാണ് കംപാര്‍ട്ട്‌മെന്റ് മാറി കയറിയത്. പഠിക്കാനായി വയനാട് എത്തിയ ഷാഹിന തിരിച്ച് വാട്ടിലേക്ക് പോവുകയായിരുന്നു. കോഴിക്കോട് നിന്നുമാണ് പെണ്‍കുട്ടി ട്രെയിന്‍ കയറിയത്.

അവളെ കണ്ടപ്പോള്‍ എന്റെ മകളേയാണ് ഓര്‍മ വന്നത്. അതുകൊണ്ട് കൈയിലുള്ള പൈസ എടുത്തുകൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവളുടെ കൈയില്‍ നിന്ന് വീട്ടിലെ നമ്പര്‍ വാങ്ങി അമ്മയെ വിളിച്ചു. അവര്‍ തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ അവളെ കൂട്ടാന്‍ വരുമെന്ന് എനിക്ക് ഉറപ്പുനല്‍കി. അതോടൊപ്പം ജനറല്‍ സിറ്റിങ്ങില്‍ നിന്ന് സ്ലീപ്പര്‍ ക്ലാസിലേക്കും അവളെ മാറ്റി. ദീര്‍ഘദൂര യാത്രയില്‍ കംപാര്‍ട്ട്മെന്റില്‍ ഒറ്റക്കാവാതിരിക്കാന്‍ മുന്‍കരുതലായി ചെയ്തതാണ്. സ്ലീപ്പര്‍ കംപാര്‍ട്ടുമെന്റില്‍ ചാര്‍ജ്ജുള്ള ടി.ടി.ഇയെ വിവരം ധരിപ്പിച്ച ശേഷമാണ് ഞാന്‍ ഡ്യൂട്ടിയില്‍ നിന്ന് ഇറങ്ങിയത്.’- കൃഷ്ണകുമാര്‍ പറഞ്ഞു.

പതിനഞ്ചുകാരിയായ ഷാഹിന തിരുവനന്തപുരം അമരവിള സ്വദേശിനിയാണ്. ആദ്യമായിട്ടാണ് പെണ്‍കുട്ടി ദീര്‍ഘദൂരം യാത്ര ചെയ്യുന്നത്. നേരത്തെ തിരുവനന്തപുരത്ത് നിന്നും കൊല്ലം വരെ ട്രെയിന്‍ യാത്ര ചെയ്ത പരിചയം മാത്രമാണ് ഷാഹിനയ്ക്കുള്ളത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് കൃഷ്ണകുമാര്‍.