മുൻ ഭർത്താവ് തനിക്ക് പിറന്ന മൂന്നുവയസ്സുകാരനെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടു പോയെന്ന് യുക്രെയ്ൻ യുവതി

ന്യൂഡൽഹി. തനിക്ക് പിറന്ന മൂന്നുവയസ്സുകാരനുമായി ഇന്ത്യയിലേക്ക് കടന്ന മുൻ ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി യുക്രെയ്ൻ യുവതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യക്കാരനായ യുവാവും യുക്രെയ്ൻ യുവതിയും വിവാഹമോചനം നേടിയിരുന്നു. ഇവരുടെ മൂന്നുവയസ്സുകാരനായ മകന്റെ കസ്റ്റഡി യുവതിക്കായിരുന്നു നിയമപരമായി നൽകിയിരുന്നത്. എന്നാൽ റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ മറവിൽ മുൻഭർത്താവ് തന്നോട് ആലോചിക്കാതെ മകനുമായി ഇന്ത്യയിലേക്ക് കടന്നെന്നാണ് യുവതി ആരോപിക്കുന്നത്.

ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അമിത് ശർമ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഹണിച്ചത്. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്കും യുവതിയുടെ മുൻ ഭർത്താവിനും ഇക്കാര്യത്തിൽ ഹൈക്കോടതി നോട്ടിസ് അയച്ചു. ആദ്യം മകനെ കണ്ടെത്തട്ടേയെന്നും അതുകഴിഞ്ഞ് യുവതിയുടെ പരാതികൾ കേൾക്കാമെന്നും കോടതി പറയുകയുണ്ടായി. കേസ് വീണ്ടും14ന് പരിഗണിക്കും.

ഡൽഹി പൊലീസ് കേസിൽ അന്വേഷണം നടത്തണമെന്നും കുട്ടിയെയും പിതാവിനെയും കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് അവരെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പിതാവും കുട്ടിയും ഇന്ത്യയിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

മുൻ ഭർത്താവിനെ അസമിലും ബിഹാറിലും കണ്ടതായി യുവതി പരിഭാഷകർ വഴി കോടതിയെ അറിയിച്ചിട്ടുണ്ട്. ഗുവാഹത്തിയിൽ കണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ട് അവിടുത്തെ ഹൈക്കോടതിയെ സമീപിച്ചില്ലെന്നു കോടതി ആരാഞ്ഞു. യുദ്ധം രൂക്ഷമായ സമയത്ത് കുട്ടിയെ എങ്ങനെ തിരിച്ചയയ്ക്കുമെന്നും കോടതി ചോദിക്കുകയുണ്ടായി.

കുട്ടിയുമായി നടക്കാനിറങ്ങിയ മുൻഭർത്താവ് മാർച്ച് 23ന് തിരിച്ചെത്തിയില്ല. 2021ൽ വിവാഹമോചനം നടപ്പായശേഷം മകനെ കാണാനുള്ള അവകാശം മുൻഭർത്താവിന് ഉണ്ടായിരുന്നു. കുട്ടിയെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് എടുക്കണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.