പത്മജ എത്തുന്നത് കൊണ്ട് ബി.ജെ.പിക്ക് ആ മെമ്പര്‍ഷിപ്പിന്റെ കാശുകിട്ടും, വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പത്മജാ വേണുഗോപാലാൽ ബിജെപിയിലെത്തുന്നതുകൊണ്ട് ആ മെമ്പര്‍ഷിപ്പിന്റെ കാശുകിട്ടും, തല്‍ക്കാലം ഇപ്പോള്‍ അതേ കിട്ടൂ
പദ്മജയുടെ ബി.ജെ.പി. പ്രവേശനത്തില്‍ വിമര്‍ശിച്ചും പരിഹസിച്ചും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പത്മജ എത്തുന്നത് കൊണ്ട് ബി.ജെ.പിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അവസരം കിട്ടിയില്ല എന്നതിന്റെ പേരില്‍ പാര്‍ട്ടി മാറുന്നത് രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് നല്ലതായിരിക്കും, എന്നാൽ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാണുമ്പോള്‍ അത് മനസ്സിലാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

പിന്നെ പാർട്ടികൾ മാറി വന്ന പാരമ്പര്യമുള്ളവരാണ് . കരുണാകരന്റെ കോണ്‍ഗ്രസ് തന്നെ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയിട്ടുണ്ട്. അതുകഴിഞ്ഞ് കരുണാകരന്റെ മകള്‍ ഇപ്പോള്‍ വേറൊരു പാര്‍ട്ടിയിലേക്ക് പോവുക എന്നത് അവരുടെ പാരമ്പര്യവും സ്വഭാവ പ്രത്യേകതയുമായിരിക്കാം. കോണ്‍ഗ്രസില്‍നിന്ന് കോണ്‍ഗ്രസ് പിളര്‍ന്ന് വേറൊരു കോണ്‍ഗ്രസുണ്ടാക്കി. ഡി.ഐ.സിയില്‍ പോയി. അങ്ങനെ വേറെ പല മുന്നണിയിലേക്കും പോകാന്‍ ഇടതുപക്ഷത്തേക്ക് വരെ ചെരിഞ്ഞുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പത്മജയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. എം.പിയാക്കാന്‍ നിര്‍ത്തിയിട്ടുണ്ട്. എം.എല്‍.എയാക്കാന്‍ നിര്‍ത്തിയിട്ടുണ്ട്. അച്ഛനുണ്ടായിരുന്ന കാലംതൊട്ട് മരിക്കുന്ന കാലംവരെ എല്ലാ സുഖസൗകര്യങ്ങളും ഗുണങ്ങളും എല്ലാ അര്‍ഥത്തിലും അനുഭവിച്ചയാളാണ് പത്മജ.

അത് കൂടാതെ തന്നെ കോണ്‍ഗ്രസില്‍നിന്ന് വിട്ട് മറ്റൊരു കോണ്‍ഗ്രസിലേക്ക് പോവുകയും മറ്റ് ചില ഐക്യമുന്നണിയില്‍ ചെന്നുചേരുകയും ചെയ്ത പാരമ്പര്യമാണ് ഇവര്‍ക്കുള്ളത്. ഇക്കരെ കണ്ട അക്കരപ്പച്ച തിരക്കി പോകുന്നതാണ്. അവിടെ വലിയ പരിരക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പോകുന്നത്, വെള്ളാപ്പള്ളി പറഞ്ഞു. എന്തായാലും ബി.ജെ.പിയില്‍ ചെല്ലട്ടെ. ഇനി അവിടെ ചെന്നിട്ട് എന്തുകിട്ടുമെന്ന് കാത്തിരുന്നു കാണാം എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.