ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയെടുക്കും.രഹസ്യ മൊഴിക്കായി സി ജെ എം കോടതി അനുമതി നൽകി. പരാതിക്കാരിയുടെ വൈദ്യ പരിശോധന പൂർത്തിയയായി. ഇതിനിടെ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പൊലീസ്. ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുമ്പേ പിടികൂടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

ശ്രീകാന്ത് വെട്ടിയാർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.