വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

 

കൊച്ചി/ പീഡനപരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ഹർജി തള്ളിയത്.

വിജയ് ബാബുവിന് എതിരായ പീഡനക്കേസിൽ ഇന്നു വാദം നടക്കും. കേസിൽ ചൊവ്വാഴ്ച സർക്കാർ വാദം പൂർത്തിയായിരുന്നു. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം ഇത്ത ഉണ്ടാവും. കേസിലെ നടപടി ക്രമങ്ങൾ ചൊവ്വാഴ്ച രഹസ്യമായാണ് നടന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ബുധനാഴ്ച വരെ ആണ് നീട്ടിയിരുന്നത്.

വിജയ് ബാബുവിനെതിരെ ഏപ്രിൽ 22നാണ് നടി പരാതി നൽകുന്നത്. മാർച്ച് 16ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഇതിനു പിറകെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു.

പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് ലൈവിൽ വിജയ് ബാബു ആരോപിച്ചിരുന്നത്.