കയറിപ്പിടിച്ചയാളെ യുവതി അടിച്ച് കൊന്നു, സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: തന്നെ കടന്നും പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി കായികപരമായി നേരിട്ട് അടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളത്തുകരോട്ട് വീട് ശശിധരന്‍ പിള്ള എന്ന 50കാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേല്‍ രജനി എന്ന 43കാരിയെ പോലീസ് അറസ്റ്റ് ചെയ്തു,

ശശിധരന്‍ നാടും വീടും വിട്ട് ഒറ്റക്ക് കഴിഞ്ഞ് വരികയായിരുന്നു. ആറ് മാസം മുമ്പാണ് രജനിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ശശിധരന്‍പിള്ള രജനിയുടെ വീട്ടില്‍ വരുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ എത്തിയ ശശിധരന്‍പിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന രജനി കയ്യില്‍ കിട്ടിയ കമ്പിവടിക്ക് ശശിധരന്‍ പിള്ളയുടെ തലയില്‍ അടിക്കുകയായിരുന്നു.

നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. പോലീസ് എത്തി ശശിധരന്‍പിള്ളയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. ഇന്‍സ്‌പെക്ടര്‍ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ രജനിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പമാണ് താമസിക്കുന്നത്. ഉറക്കമില്ലായ്മക്കു മരുന്നു കഴിക്കുന്ന ആളായിരുന്നു രജനിയെന്നു പൊലീസ് പറഞ്ഞു