അവരെപ്പോലെ ആരെങ്കിലും പ്രണയം ഉള്‍ക്കൊണ്ടിട്ടുണ്ടാകുമോ, അഭയ ഹിരണ്‍മയിയുടെ പുതിയ വാക്കുകള്‍ ശ്രദ്ധേയം

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ പൊരുതി മുന്നില്‍ എത്തിയ ഗായിക കൂടിയാണ് അവര്‍. ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയ ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ലിവിംഗ് റിലേഷനില്‍ ആയിരുന്നപ്പോഴായിരുന്നു ഇത്. ഇപ്പോള്‍ അഭയ തന്നെ ഏറെ സ്വാധീനിച്ച എഴുത്തുകാരിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്.

ജീവിതത്തില്‍ തനിക്ക് ആദ്യമായി കിട്ടിയ പുസ്തകമായ എന്റെ കഥയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചപ്പോഴാണ് അഭയ തനിക്ക് പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ചും വാചാലയായത്. വായന ഇഷ്ടപ്പെടുന്ന എല്ലാവരും സ്‌നേഹിക്കുന്ന മാധവിക്കുട്ടി തന്നെയാണ് അഭയ ഹിരണ്‍മയിയുടെയും പ്രിയപ്പെട്ട എഴുത്തുകാരി.

‘എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടി…. അവര്‍ ഉള്‍കൊണ്ട പ്രണയം പോലെ ആരെങ്കിലും ഉള്‍ക്കൊണ്ടിട്ടുണ്ടാകുമോ? എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് എന്റെ കഥയാണ്. ആവേശത്തിനപ്പുറം പുസ്തകത്തിന്റെ കവര്‍ ചിത്രം നോക്കി ഇരുന്നിട്ടുണ്ട് കുറേ നേരം… കറുത്ത കുര്‍ത്തയും മുടി കാറ്റില്‍ പാറിച്ച് നമ്മളെ തന്നെ നോക്കി നില്‍ക്കുന്ന എക്കാലത്തെയും പ്രണയിനി….. സ്‌നേഹത്തെ കുറിച്ച് മാത്രമേ അവര്‍ക്ക് എപ്പോഴും സംസാരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ…..’

‘എന്നിട്ടും ദേഷ്യവും സങ്കടവും അസൂയയും കുശുമ്പുമൊക്കെ കാണിച്ചിരുന്നു താനും. മനുഷ്യസ്ത്രീ… പച്ചയായ സ്ത്രീ. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്ന് പറയുന്നത് തന്നെ ഒരു കുളിര്…’ എന്നാണ് അഭയ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഭയ ഹിരണ്‍മയി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും സൈബര്‍ ആക്രമണത്തിനും ഇരയാകാറുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോഴും അഭയ വിമര്‍ശനം നേരിടേണ്ടതായി വന്നിട്ടുണ്ട്. പത്ത് വര്‍ഷത്തെ ലിവിങ് റിലേഷന്‍ഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്.