വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി, 454 MPമാർ പിന്തുണച്ചു

ന്യൂഡൽഹി∙ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും 2 എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.

നിലവിലെ ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. ബിൽ നാളെ രാജ്യസഭയിലെത്തും. എട്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് പാർലമെന്റിൽ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ബിൽ പാസാക്കിയാലും വർഷങ്ങൾ കഴിഞ്ഞ് മത്രമേ അതിന്റെ ​ഗുണഫലങ്ങൾ പ്രാവർത്തികമാകൂ എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ഇത് സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു.

ഡിലിമിറ്റേഷൻ കമ്മിഷൻ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജനസംഖ്യ സെൻസസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാൻ സാധിക്കൂയെന്നും നിയമമന്ത്രി ലോക്സഭയിൽ പറഞ്ഞു. ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.