ഖത്തറിലെ സ്വർണവ്യാപാരിയുടെ കൊലപാതകം, നാല് മലയാളികൾക്ക് വധശിക്ഷ

ദോഹ: മലയാളികൾ ഉൾപ്പെട്ട ഖത്തറിലെ യമനി കൊലപാതക കേസിലെ 27 പ്രതികളിൽ നാലു പേരെ ഖത്തർ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെവിട്ടു. കേസിലെ 27 പ്രതികളും മലയാളികളാണ്. പ്രതികളിൽ മൂന്നു പേർ പോലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു.

കൊലപാതക വിവരം മറച്ചുവയ്ക്കൽ, കളവ് മുതൽ കൈവശം വയ്ക്കൽ, നാട്ടിലേക്ക് പണം അയയ്ക്കാൻ ഐഡി കാർഡ് നൽകി സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 12 പേർക്കെതിരെ ചുമത്തിയിരുന്നത്.

കേസിൽ നാലു പേർക്ക് വധശിക്ഷ, പ്രതികളിൽ ചിലർക്ക് അഞ്ചു വർഷവും മറ്റ് ചിലർക്ക് ആറു മാസവും തടവും ഏതാനും പേരെ വെറുതെ വിടുകയും ചെയ്തുകൊണ്ടാണ് വിധിപ്രഖ്യാപനം. വിധി ആശ്വാസകരമാണെന്ന് ദോഹയിലെ അഭിഭാഷകനായ നിസാർ കോച്ചേരി വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല

രണ്ട് വർഷം മുൻപാണ് മലയാളി സംഘം യമനി സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും അപഹരിച്ച് കൊലപ്പെടുത്തിയത്. പ്രതി ചേർക്കപ്പെട്ടവരിൽ 12 പേർക്ക് ഇന്ത്യൻ എംബസി, നോർക്ക നിയമ സഹായ സെൽ എന്നിവയുമായി ചേർന്ന് നിസാർ കോച്ചേരിയാണ് സൗജന്യ നിയമസഹായം നൽകിയത്.