തിരുവനന്തുരം . തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്‍റെ വീട്ടിൽ ഇ ഡി – ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ ബിനാമിയെന്ന പരാതിയെത്തുടർന്നാണ് ഇ.ഡി റെയ്ഡ് നടത്തുന്നതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.
ഫാരിസ് അബൂബക്കറിന്‍റെ ഓഫീസുകളിലും വീടുകളിലും കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയുടെ തുടർച്ചയായാണ് ഫാരിസിന്‍റെ ബിനാമിയെന്ന ആരോപണം നിലനിൽക്കുന്ന സുരേഷ് കുമാറിന്‍റെ വീട്ടിലും ഇ.ഡി പരിശോധന ഉണ്ടായത്. തിങ്കളാഴ്ച മുതൽ സുരേഷ് കുമാറിന്‍റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തുകയാണ്.
സുരേഷ് കുമാറിന്‍റെ വീട്ടിൽ നിന്ന് നിരവധി രേഖകൾ ഇ ഡി പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.
സുരേഷ് കുമാർ നേരത്തെ വീക്ഷണം പത്രത്തിൻറെ മാർക്കറ്റിംഗ് മാനേജർ ആയിരുന്നു. പിന്നീട് അമൃത ടിവിയുടെ മാർക്കറ്റിംഗ് മാനേജരായി. തുടർന്ന് ഫാരിസ് അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള മെട്രോ വാർത്തയുടെ മാർക്കറ്റിംഗ് മാനേജരും ഇപ്പോൾ കാർണിവൽ ഗ്രൂപ്പ് സ്ഥാപനം ഏറ്റെടുത്തപ്പോൾ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്.