കാലാവധി നാളെ തീരുന്ന 11 ഓര്‍ഡിനന്‍സുകളില്‍ ഓപ്പിടാതെ ഗവര്‍ണര്‍

തിരുവനന്തപുരം. നാളെ കാലാവധി തീരുന്ന ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കുവാന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി സംസ്ഥാന സര്‍ക്കാര്‍. 11 ഓര്‍ഡിനന്‍സുകളുടെ കാലാവധിയാണ് നാളെ അവസാനിക്കുന്നത്.

ഇപ്പോള്‍ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിനെ മറികടന്ന് കേരള സര്‍വകലശാലയുടെ വിസി നിയമനത്തിന് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു.

ഇപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാന്‍ ഡല്‍ഹിയിലാണ്. അതേസമയം കാത്തിരുന്ന് കാണാം എന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. ലോകയുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് സര്‍ക്കാരിന് പരമപ്രധാനം. പക്ഷെ ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുവാനിരിക്കെ ഗവര്‍ണര്‍ അയയുന്നതിന്റെ ഒരു സൂചനയും നല്‍കുന്നില്ല.

ഗവര്‍ണര്‍ നാളെ ഓഡിനന്‍സില്‍ ഒപ്പിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. പകരം പഴയ ലോകായുക്ത നിയമം പ്രാബല്യത്തില്‍ വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് വാദം പൂര്‍ത്തിയായി ഉത്തരവിനായി മാറ്റിവച്ചിരിക്കുകയാണ്.

നേരത്തെ വലിയ എതിര്‍പ്പ് ഉയര്‍ത്തിയ ഗവര്‍ണര്‍ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അനുനയത്തിലെത്തിയത്. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ ഇത് വരെ പാസ്സാക്കാത്തസാഹചര്യത്തിലാണ് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കിയത്.