ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണംകടത്തിയ സിനിമാ നിര്‍മാതാവ് സിറാജുദ്ദിൻ റിമാന്‍ഡിൽ

കൊച്ചി/ ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണംകടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ വിചാരണക്കോടതിയാണ് 14 ദിവസത്തേക്ക് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തത്. ദുബായില്‍ നിന്ന് സ്വര്‍ണംക്കടത്തിയതിന്റെ മുഖ്യ മുഖ്യസൂത്രധാരന്‍ സിറാജുദ്ദിനാണെന്നും ഇതിനു മുൻപും സിറാജുദ്ദിൻ സ്വര്‍ണംകടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു..

ഇറച്ചിവെട്ട് യന്ത്രത്തില്‍ മാത്രമല്ല മുന്‍പും കാര്‍ഗോ വഴി ദുബായില്‍ നിന്ന് നാട്ടിലെത്തിച്ച പല ഉപകരണങ്ങള്‍ക്കുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് വിടുന്നത് സിറാജുദ്ദിന്‍ പതിവാക്കിയിരുന്നതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. വിശദമായി ചോദ്യം ചെയ്തശേഷമാണ് കെ.പി. സിറാജുദ്ദിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തുന്നത്. വൈദ്യപരിശോധ നടത്തി ഉച്ചകഴിഞ്ഞ് സിറാജുദ്ദിനെ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി.

വിവിധ തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും സിറാജുദ്ദിന്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് തൃക്കാക്കര നഗരസഭാ ചെയര്‍മാന്റെ മകന്‍ സാബിനും സംഘവുമായി സിറാജുദ്ദിന്‍ ബന്ധം സ്ഥാപിക്കുന്നത്. സ്വര്‍ണംകടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച സാബിന്‍ 65 ലക്ഷം രൂപയും സാബിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 35 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ സിറാജുദ്ദിന് കൈമാക്കുകയായിരുന്നു. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിക്കുന്നത്. തുടർന്ന് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ടേകാല്‍ കിലോയിലേറെ സ്വര്‍ണം സിറാജുദ്ദിന്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.

കേസില്‍ തൃക്കാക്കര നഗരസഭാ ചെയര്‍മാന്റെ മകന്‍ സാബിന്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തില്‍ പാര്‍സല്‍ ഏറ്റെടുക്കാനെത്തിയ നകുലിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നതാണ്. ഇരുവരും ജാമ്യത്തില്‍ പുറത്തിറങ്ങി. സിറാജുദ്ദിന്റ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി ശനിയാഴ്ച പരിഗണിക്കും.