മരിച്ചു പോയ അച്ഛനെ ജീവിപ്പിക്കാൻ പിഞ്ചുകുഞ്ഞിന്റെ ജീവൻ

അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അവസാനിക്കുന്നില്ല,ഇപ്പോഴിതാ മരിച്ചു പോയ പിതാവിൻ്റെ ജീവൻ തിരികെ കിട്ടാൻ പിഞ്ചുകുഞ്ഞിനെ നരബലിക്ക് കൊടുക്കാനൊരുങ്ങിയ യുവതി പിടിയിൽ ആയി.സൗത്ത് ഈസ്റ്റ് ഡൽഹിയിലെ കൈലാഷ് മേഖലയിലാണ് ഈ നരബലി ശ്രമം. മരിച്ചു പോയ പിതാവിന്റെ ജീവൻ തിരികെ കിട്ടാൻ വേണ്ടിയാണു രണ്ടു മാസം പ്രായമായ കുഞ്ഞിനെ യുവതി തട്ടി കൊണ്ട് പോയത്.

സംഭവത്തിൽ നരബലിക്കു ശ്രമിച്ച സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചു പോയ പിതാവിനെ പുനര്‍ ജീവിപ്പിക്കാൻ മന്ത്രവാദി പറഞ്ഞത് അനുസരിച്ചാണ് യുവതി അടുത്ത വീട്ടിലെ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ തട്ടിക്കൊണ്ടു പോയത്. പിറ്റേന്ന് കുട്ടിയെ ബലി നല്‍കാനായിരുന്നു പദ്ധതിയെന്ന് ആണ് യുവതി പൊലീസിനോടു സമ്മതിച്ചത്. ഈ സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.

അതേസമയം, മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം ഇപ്പോൾ നമ്മുടെ നാട്ടിലും കൊടികുത്തി വാഴുകയാണ്. ഇലന്തൂരിലെ ഇരട്ട നരബലി വാര്‍ത്തകൾ കേരളം ഞെട്ടലോടെയാണ് കേട്ടത്. നരബലി എന്ന വാക്ക് വാര്‍ത്തകളിൽ ആദ്യമായി ഇടം പിടിച്ചത് 49 വർഷം മുമ്പാണ്. കൊല്ലം കുണ്ടറയിൽ ആറുവയസുകാരനെ ബന്ധു ബലി നൽകിയ സംഭവം ആയിരുന്നു അത്. അന്ന് ഈ സംഭവത്തിൽ പ്രതിയായിരുന്ന അഴകേശന് കോടതി അന്ന് വധശിക്ഷ നൽകുകയായിരുന്നു.1973 മെയ് 23 നു മുളവന ശ്രീശങ്കരോദയം സര്‍ക്കാ‍ർ സ്കൂളിന് സമീപമായിരുന്നു സംഭവം. പ്രദേശവാസിയായ ആറുവയസുകാരൻ ദേവദാസനെ കാണാതാകുന്നതോടെയാണ് സംഭവം ആരംഭിക്കുന്നത്. കാണാതായ കുട്ടിക്കായി നാട്ടുകാർ പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തി. പക്ഷേ കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ ദേവദാസൻ്റെ വീടിന് പുറകിലുള്ള ബന്ധുവീട്ടിൻ്റെ മുറ്റത്ത് കണ്ട രക്തം നാട്ടുകാരിൽ സംശയമുണ്ടാക്കി.

വീടിന് സമീപം പരിശോധിച്ച പ്രദേശവാസികൾ എന്തോ കുഴിച്ചു മൂടി വാഴ നട്ട നിലയിൽ കണ്ടെത്തി. കുഴി തുരന്നു നോക്കിയപ്പോഴാണ് കഴുത്തറുത്ത് മരിച്ച നിലയിൽ ആറു വയസുകാരൻ ദേവദാസൻ്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് താമസിക്കുന്ന ദേവദാസൻ്റെ ബന്ധു അഴകേശനെ നാട്ടുകാർ പിടിച്ചു വച്ചു ചോദ്യം ചെയ്തതോടെ നരബലിയുടെ ചുരുളഴിഞ്ഞു.

ദേവപ്രീതിക്ക് വേണ്ടിയാണ് നരബലി നടത്തിയത് എന്നായിരുന്നു അന്ന് അഴകേശൻ പൊലീസിനോട് പറഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ ബലി നൽകിയ കളരിത്തറ അഴകേശന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലി തകർത്തു. ക്രൂരമായ കൊലപാതകത്തിന്റെ ഓരോ തെളിവും പൊലീസ് കോടതിയിൽ നിരത്തി. അഴകേഴൻ തന്നെ കൊലയാളിയെന്ന് കോടതിയിൽ തെളിക്കാൻ പൊലീസിനായി. കോടതി വധശിക്ഷ വിധിച്ചതോടെ അഴകേശനെ തൂക്കിലേട്ടുകയിരുന്നു. അതായത് മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം നടത്തിയാൽ കിട്ടാൻ പോകുന്നത് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം ജയിൽ ആയിരിക്കും.

സംസ്ഥാന നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച കരട് ബില്ലിലാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്.രോഗങ്ങൾക്ക് വേണ്ടി ചികത്സ നൽകാതെ മന്ത്രവും തന്ത്രവും പ്രാർഥനയും മറ്റും നൽകി അസുഖം ഭേദമാക്കാനുള്ള ശ്രമങ്ങൾ കുറ്റകരമാക്കണമെന്നു സംസ്ഥാന കമ്മിഷൻ തയാറാക്കിയ മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനുള്ള കരട് ബില്ലിൽ പറയുന്നതും. കവിൾ തുളച്ച് ശൂലവും കമ്പിയും കുത്തുക, ‘കുട്ടിച്ചാത്തന്റെ’ പേരിൽ വീടിനു നേരെ കല്ലേറും ഭക്ഷണവും വെള്ളവും മലിനമാക്കുക എന്നിവയും കരടു ബിൽ പ്രകാരം കുറ്റകരമാണ്.

മന്ത്രവാദത്തിന്റെ പേരിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും വന്ധ്യത മാറ്റാനെന്ന പേരിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക അതിക്രമവും കടുത്ത കുറ്റകൃത്യങ്ങളാണ്. അനാചാരങ്ങളുടെ ഭാഗമായി സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതും ഗ്രാമത്തിൽ നിന്നു പുറത്താക്കുന്നതും ആർത്തവകാലത്തു മാറ്റിപാർപ്പിക്കുന്നതും കുറ്റകരമാകും. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, മന്ത്രവാദം വഴി പരിഹരിക്കാം എന്ന മട്ടിലുള്ള പരസ്യങ്ങൾ നിരോധിക്കാം. ദുർമന്ത്രവാദത്തിനും അനാചാരത്തിനും ഇരയാകുന്ന വ്യക്തിയുടെ സമ്മതം കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്ന പ്രധാന വ്യവസ്ഥയും ബില്ലിലുണ്ട്.

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ കെട്ടിയിടുക, വടി കൊണ്ടു തല്ലുക, തലമുടി പിടിച്ചു പറിക്കുക, ദേഹം പൊള്ളിക്കുക, നിധി തേടിയുള്ള ഉപദ്രവം, നഗ്നരാക്കി നടത്തിക്കുക, സഞ്ചാരം തടയുക, ഒരാളുടെ ദേഹത്ത് ശക്തി കുടിയേറിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചുള്ള പ്രവൃത്തികൾ, ഈ പേരിൽ ഭയപ്പെടുത്തലും ഭീഷണിയും, മൃഗങ്ങളെ ഉപദ്രവിച്ചും കൊന്നുമുള്ള മന്ത്രവാദം. സംഘം ചേർന്നോ സ്ഥാപനമായോ നടത്തുന്ന അനാചാരമാണെങ്കിൽ അതിലെ ഡയറക്ടർ, മാനേജർ, സെക്രട്ടറി, ഉദ്യോഗസ്ഥർ വരെയുള്ളവരെ കുറ്റക്കാരായി കണക്കാക്കും.

ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാൽ സ്ഥലം പരിശോധിച്ചു വസ്തുക്കൾ പിടിച്ചെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്ക് ഒരു വർഷത്തിൽ കുറയാത്തതും ഏഴു വർഷം വരെ തടവും അൻപതിനായിരം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണു കരടു ബിൽ. ഇതിനു പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയും ലഭിക്കും.

മന്ത്രവാദമോ ഇത്തരം അനാചാരമോ നടത്തിയ വ്യക്തി മരണമടഞ്ഞാൽ കൊലപാതക കുറ്റവും ചുമത്തണം. മന്ത്രവാദത്തിനും അനാചാരത്തിനും ശിക്ഷിക്കപ്പെടുന്നവരുടെ പേരും മേൽവിലാസവും ഉൾപ്പെടെ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ പൊലീസ് വഴി കോടതി നടപടി സ്വീകരിക്കണമെന്നും ബിൽ നിർദേശിക്കുന്നു. ഇത്തരം പ്രവൃത്തികൾക്ക് ഇരയാകുന്ന വ്യക്തികൾക്ക് ചികിത്സ നൽകാനും കൗൺസലിങ് നൽകാനും സർക്കാർ നടപടി സ്വീകരിക്കണം. അനാചാരങ്ങൾക്കും മറ്റും എതിരെ സമൂഹത്തിൽ ബോധവൽക്കരണവും ആവശ്യമാണെന്നും ബിൽ നിർദേശിക്കുന്നു.

സംസ്ഥാനത്ത് മന്ത്രവാദം, പ്രേതബാധ ഒഴിപ്പിക്കൽ എന്നിവയുടെ പേരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളും ചൂഷണങ്ങളും സംഭവങ്ങളും വർധിച്ചുവരികയാണെന്നു കണ്ടാണു കമ്മിഷൻ ബിൽ തയാറാക്കിയത്. ഇത്തരം നീചപ്രവൃത്തികൾ തടയാൻ ശക്തമായ നിയമനിർമാണവും ബോധവൽക്കരണവും ആവശ്യമാണ്. എന്നാൽ മാത്രമേ, ആരോഗ്യകരവും സുരക്ഷിതവുമായ സാമൂഹിക പരിസ്ഥിതി സൃഷ്ടിക്കപ്പെടുകയുള്ളുവെന്നു കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ വഴി ഒട്ടേറെ നിഷ്കളങ്കരായ വ്യക്തികൾ തട്ടിപ്പിനും മാനസിക, ശാരീരിക പീഡനത്തിനും ഇരയാകുന്നു. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളും സർക്കാരും ഇവ തടയാൻ ശ്രമം നടത്തിയിട്ടും തുടരുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.