പി എസ് സി പരീക്ഷയ്ക്കിടെ ഇറങ്ങിയോടിയത് ഉദ്യോ​ഗാർത്ഥിയുടെ സഹോദരൻ, ഇരുവരും ഒളിവിൽ

തിരുവനന്തപുരം: പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്. അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ജിത്ത് ആണെന്ന് സൂചന. അമല്‍ജിത്തും അഖില്‍ജിത്തും ഒളിവില്‍ പോയതോടെയാണ് പൊലീസിന് സംശയം ഇരട്ടിച്ചത്.

അന്വേഷണത്തിൽ ഇളയ മകന്റെ ഒപ്പമാണ് അമല്‍ജിത്ത് പരീക്ഷയ്ക്ക് പോയതെന്ന് അമ്മ രേണുക പൊലീസിനോട് പറഞ്ഞു. പക്ഷെ വയറിന് അസ്വസ്ഥതയായതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റിയില്ലെന്നാണ് പറഞ്ഞത്. ഇതിനുശേഷം ജോലിക്കെന്നു പറഞ്ഞ് പോയ ഇരുവരും വീട്ടിലേക്ക് വന്നിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് ആള്‍മാറാട്ട ശ്രമം നടന്നത്. യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷക്കിടെയാണ് സംഭവം. ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇയാള്‍ പരീക്ഷയ്ക്ക് എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. നേമം സ്വദേശി അമല്‍ജിത്ത് ആണ് പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥി.

എന്നാല്‍ അമല്‍ജിത്തിന് പകരം മറ്റൊരാളാണ് പരീക്ഷാ ഹാളില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവിനെ, പുറത്ത് കടന്ന് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.