തനിക്കെതിരെ കേസെടുത്തത് രാഷ്‌ട്രീയ അജന്‍ഡയുടെ ഭാഗം,​ ഹൈക്കോടതി നടപടി ആത്മവിശ്വാസം നല്‍കുന്നതെന്ന് അയിഷ

കൊച്ചി :തനിക്കെതിരെയുള്ള കേസടക്കമുള്ള നിയമനടപടികള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താന പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പരാമ‍ര്‍ശത്തില്‍ ലക്ഷദ്വീപ് പൊലീസ് എടുത്ത രാജ്യ​ദ്രോഹക്കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു അയിഷയുടെ പ്രതികരണം.

തന്‍്റെ കുടുംബാം​ഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം എല്ലാ കാര്യങ്ങളും ലക്ഷ​ദ്വീപ് പൊലീസ് അന്വേഷിച്ചിട്ടുണ്ട്. തനിക്ക് പിറകില്‍ എന്തോ വന്‍സംഘമുണ്ടെന്നും താന്‍ ഭയങ്കര ആഡംബരജീവിതമാണ് നയിക്കുന്നതെന്നും അതിനായി ആരോ ഫണ്ടിം​ഗ് നടത്തുന്നുവെന്നുമുള്ള തരത്തിലാണ് അവര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അയിഷ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ നടപടി ഏറെ ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നതാണെന്നും അയിഷ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം അഗത്തിയില്‍നിന്നു അയിഷ യാത്ര ചെയ്ത വിമാനം കൊച്ചിയില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് കോയമ്ബത്തൂരിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്ബാശേരിയില്‍ തന്നെ തിരിച്ചെത്തി വിമാനം ലാന്‍ഡ് ചെയ്തു. ഉച്ചയ്ക്ക് 1.40ന് അഗത്തിയില്‍നിന്നു പുറപ്പെട്ട് മൂന്നിന് നെടുമ്ബാശേരിയില്‍ ലാന്‍ഡ് ചെയ്യാനിരുന്ന എയര്‍ ഇന്ത്യയുടെ 9ഐ 506 വിമാനത്തിലാണ് ഇവരെത്തിയത്. രാവിലെ കവരത്തിയില്‍നിന്നു ഹെലികോപ്ടറില്‍ അഗത്തിയിലെത്തിയാണ് ആയിഷ കൊച്ചിയിലേക്കു പുറപ്പെട്ടത്.