വ്യാജരേഖ ഉപയോഗിച്ച് പെരുമ്പാവൂരില്‍ താമസിച്ചിരുന്ന ബംഗ്ലാദേശികള്‍ കൂട്ടത്തോടെ കേരളം വിട്ടു

കൊച്ചി. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ പെരുമ്പാവൂരില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് താമസിച്ചിരുന്ന ബംഗ്ലാദേശികള്‍ കേരളം വിട്ടതായി സൂചന. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെ ഇവര്‍ പെരുമ്പാവൂരില്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വ്യാജ തിരിച്ചറിയകാര്‍ഡ് ഉപയോഗിച്ച് താമസിക്കുന്ന ബംഗ്ലാദേശികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായിരുന്നു.

ഇത്തരത്തില്‍ ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശികള്‍ക്ക് സംരക്ഷണം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് ബംഗ്ലാദേശികളെ കടത്തുകയും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായ കേരളത്തില്‍ എത്തിച്ച് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെ ഇവര്‍ക്ക് സംരക്ഷണം ഒരുക്കിയിരുന്ന മതതീവ്രവാദികള്‍ പോലീസ് പിടിയിലായി.

2020 സെപ്റ്റബറില്‍ എന്‍ഐഎ പെരുമ്പാവൂരില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ ഭീകരരെ പിടിച്ചിരുന്നു. രാജ്യത്ത് ആകെ നടന്ന റെയ്ഡില്‍ 9പേരെയാണ് അന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടിയോടെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതായ ഭീകരര്‍ തിരികെപ്പോയിരിക്കുകയാണ്.

നിരവധി ബംഗാളികളാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് കേരളത്തില്‍ താമസിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടപടി ശക്തമാക്കിയതോടെയാണ് പലരും കേരളം വിട്ടത്. ആലുവ, കളമശ്ശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ശക്തമായ നിരീക്ഷണമാണ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മുങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണ്.