ആരാണ് ബില്ലി റേ ഇറിക്ക് ? എന്താണ് അയാള്‍ ചെയ്ത തെറ്റ്? ആ ദുരന്ത കഥ ഇങ്ങനെ

ഒരുപക്ഷെ ചെയ്ത തെറ്റിന് സ്വയം ശിക്ഷ നടപ്പാക്കണം എന്ന് അയാള്‍ ആഗ്രഹിച്ചിട്ടുണ്ടാകണം. എന്തായാലും തനിക്ക് മരണശിക്ഷ ഉറപ്പായിട്ട് പോലും ആ മുഖത്ത് അല്‍പം പോലും വിഷമം ഇല്ല, മാത്രമല്ല താന്‍ ശിക്ഷ ലഭിക്കാന്‍ അര്‍ഹനാണെന്നും ഇത് തന്റെ വിധി ആണെന്നുമുള്ള സംതൃപ്തി ആമുഖത്ത് ഉണ്ടായിരുന്നു.

ആരാണ് ബില്ലി റേ ഇറിക്ക് ? എന്താണ് അയാള്‍ ചെയ്ത തെറ്റ്? ആ ദുരന്ത കഥ കേള്‍ക്കാന്‍ കുറച്ചു കാലം പുറകോട്ടു പോകണം.

1985 ല്‍ പൗളാ ഡയര്‍ എന്ന ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനാണ് ഇറിക്കിന് വധശിക്ഷ ലഭിച്ചത്. കുഞ്ഞുങ്ങളെ നോക്കുന്ന ജോലി ചെയ്തിരുന്ന ഇറിക്ക് പൗളയേയും അവരുടെ സഹോദരങ്ങളെയും നോക്കുന്ന ജോലിക്കിടയിലായിരുന്നു രാത്രി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും പിന്നീട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.തൊട്ടടുത്ത മുറിയിലുള്ള സഹോദരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വാതിലില്‍ തടസ്സം സൃഷ്ടിച്ചിരുന്നതിനാല്‍ അവര്‍ക്ക് മുറിയിലേക്ക് പ്രവേശിക്കാനേ കഴിഞ്ഞില്ല. ജെഫേസ്‌ഴ് കുടുംബത്തിലെ ഏറ്റവും വിശ്വസ്തനായിരുന്നു ഇറിക്ക്. ഇവിടെ എട്ടു കുട്ടികളെയായിരുന്നു ഇയാള്‍ നോക്കിയിരുന്നത്. ഒരുവര്‍ഷമായി ഇവിടെ കഴിഞ്ഞിരുന്ന ഇറിക്ക് ഈ കാലയളവില്‍ പൗളയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. രാത്രിയില്‍ പൗളയുടെ പിതാവ് കെന്നി ജെഫേഴ്‌സ് കുട്ടിയെ കാലുകള്‍ക്കിടയില്‍ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇറിക്കിനെ വിളിച്ചെങ്കിലും തനിക്ക് കുട്ടിയെ ഉണര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. പിതാവ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോയെങ്കിലും ഈ 45 മിനിറ്റിനിടയില്‍ കുട്ടി മരണപ്പെട്ടു.

ശരീരത്തില്‍ വിഷം കുത്തിവച്ച് ശിക്ഷ നടപ്പാക്കും മുമ്പ് അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു. അതുവരെ തളം കെട്ടിനിന്ന മൗനത്തിന് കുറച്ചു വാക്കുകളുടെ ഇടവേള. ‘ഞാന്‍ എല്ലാറ്റിനും മാപ്പു ചോദിക്കുന്നു’ഇടറിയ വാക്കുകള്‍.

വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഇറിക്കിന്റെ മരണമുറി തുറന്നത്. ടെന്നീസിലെ സ്‌റ്റേറ്റ് ജയിലില്‍ പത്തു വര്‍ഷത്തിനിടയില്‍ നടക്കുന്ന ആദ്യ വധശിക്ഷയാണ് 59 കാരന്‍ ഇറിക്കിന്റേത്. ഇനിയെന്തെങ്കിലും പറയാനുണ്ടോ എന്ന ചോദിച്ചപ്പോള്‍ ആദ്യം ഒന്നു നെടുവീര്‍പ്പിട്ട് ഇല്ല എന്ന് പറഞ്ഞ ശേഷമായിരുന്നു എല്ലാറ്റിനും മാപ്പെന്ന് വ്യക്തമായി പറഞ്ഞത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഇറിക്കിന്റെ വധശിക്ഷയ്ക്ക് എതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അമേരിക്കന്‍ സുപ്രീംകോടതി അവസാനമായി തള്ളിയത്. 1987 മെയ് 4 നായിരുന്നു ഇറിക്കിന് വധശിക്ഷ കിട്ടിയത്. കഴിഞ്ഞ പത്തു വര്‍ഷമായി ഈ വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇറിക്കിന്റെ അഭിഭാഷകന്‍. ഇറിക്കിന് മാനസീകാസ്വാസ്ഥ്യം ആണെന്നും വൈദ്യൂത കസേരയും വിഷം കുത്തിവെച്ചു കൊല്ലുന്നതും ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള ഇറിക്കിന്റെ അഭിഭാഷകന്റെ വാദമെല്ലാം സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.