അത് കലാപ ശ്രമമല്ല; സംഭവത്തില്‍ വന്‍ വഴിത്തിരിവ്

തൃശൂര്‍: ക്ഷേത്ര ഭിത്തിയില്‍ ചോരകൊണ്ട് എഴുതിയത് കണ്ടത് കലാപത്തിനുള്ള ശ്രമമല്ല. മറിച്ച് വണ്‍വേ തീവ്ര പ്രണയത്തിന്റെ ഭാഗമായി സംഭവിച്ച ഒന്നായിരുന്നു. തൃശൂര്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്തു ദിവസം മുന്‍പാണ് ക്ഷേത്ര മതിലില്‍ ചോര പാടുകള്‍ കണ്ടത്. കലാപത്തിനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് പലരും പറഞ്ഞു. ഇതോടെ പോലീസ് അന്വേഷണവും ആരംഭിച്ചു. മതിലില്‍ എഴുതിയിരിക്കുന്നത് എന്താണെന്ന് കണ്ടെത്താനായിരുന്നു പോലീസ് നടത്തിയ ശ്രമം.

മതിലില്‍ പാറ കഷ്ണങ്ങള്‍ കൊണ്ട് പേരെഴുതി അതിന് പുറമെ ചോര കൊണ്ടു എഴുതുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഇതോടെ കേസില്‍ വഴിത്തിരിവുണ്ടാവുകയും പിന്നിലുള്ള വ്യക്തിയെ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം കലാപ ശ്രമമല്ല. മറിച്ച് ഒരു പ്രണയത്തിന്റെ തീവ്രതയാണെന്ന് നാട്ടുകാര്‍ പോലും അറിഞ്ഞത്.

ക്ഷേത്ര മതിലില്‍ ഉണ്ടായിരുന്ന രക്തത്തിന്റെ സാമ്പിള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ റിപ്പോര്‍ട്ടില്‍ ഈ രക്തം മനുഷ്യന്റേത് അല്ലെന്ന് വ്യക്തമായി. എതോ മൃഗത്തിന്റേത് ആണെന്ന് വ്യക്തമായി. ഇതോടെ മതില്‍ കണ്ട വിളിപ്പേരുള്ള ആരെങ്കിലും ഇറച്ചി കടകളില്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ഒടുവില്‍ പ്രദേശത്തെ ഒരു ഇറച്ചി കടയില്‍ പുതിയതായി എത്തിയ സഹായിയായ ആണ്‍കുട്ടിയെ പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

ഇറച്ചിക്കടയിലെ കോഴിയെ അറുത്തപ്പോഴുള്ള ചോര തുണിയിലാക്കിയാണ് ക്ഷേത്ര മതിലില്‍ എഴുതിയത്. തുണിയും മതിലിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു. ഇതോടെയാണ് പ്രണയവും പുറത്തെത്തുന്നത്. പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ അലിവ് ലഭിക്കാനായി ഇയാള്‍ നടത്തിയ നീക്കമായിരുന്നു ഇത്. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു, സ്വകാര്യ മതില്‍ കേടുവരുത്താന്‍ ശ്രമിച്ചു എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പാണ് ആദ്യത്തേത്.

മതിലില്‍ എഴുതിയ പേരുകള്‍ തിരിച്ചറിഞ്ഞതാണ് പോലീസിന് സഹായമായത്. പ്രദേശത്ത് നിന്നും ഈ പേരിലുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തി. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും പതിനെട്ടുകാരന്‍ ആണ്‍കുട്ടിയും ആയിരുന്നു പോലീസ് കണ്ടെത്തിയവര്‍. പെണ്‍കുട്ടിയോട് പ്രണയം തോന്നിയ 18കാരന്‍ കുട്ടിയെ പിന്തുടരുകയും പലപ്പോഴായി ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ പെണ്‍കുട്ടി സഹോദരന്മാരെ കാര്യം അറിയിക്കുകയും അവര്‍ 18കാരനെ താക്കീത് ചെയ്യുകയും ചെയ്തു.

ഇതോടെ 18കാരന് എന്ത് ചെയ്യണമെന്ന് അറിയാതായി. ഏത് വിധേനയും കുട്ടിയുടെ മനസില്‍ കയറിപ്പറ്റണമെന്ന് തീരുമാനിച്ചു. ഇതോടെയാണ് പ്രതി പെണ്‍കുട്ടിയുടേയും തന്റേയും പേരുകള്‍ ചോര കൊണ്ടെഴുതാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടി നടന്നുപോകുന്ന വഴിയില്‍ മതിലില്‍ തന്നെ എഴുതുകയായിരുന്നു ലക്ഷ്യം. പാറക്കല്ലിന്റെ കഷണമെടുത്ത് മതിലില്‍ പേരുകള്‍ എഴുതി. ഇതിനു പിന്നാലെ, ചോര കൊണ്ട് പേരുകള്‍ കടുപ്പിച്ചു. മതിലില്‍ ആകെ ചോരയുമാക്കി. ഇങ്ങനെ, പ്രണയത്തിന്റെ തീവ്രത പെണ്‍കുട്ടിയെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. ഈ സാഹസമാണ് നാടിനെ കലാപത്തിന്റെ മുള്‍ മുനയിലേക്ക് എത്തിച്ചത്.