വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 11 പേർ

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 11 പേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് വീതം മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച ശബരിക്ക് പ്രായം 32. ഒറ്റപ്പാലം ചുനങ്ങാടിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ കുഴഞ്ഞ് വീണ് മരിച്ചത്. പാലക്കാട് വോട്ടുചെയ്ത ശേഷം വിശ്രമിക്കുകയായിരുന്ന വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ ആണ് മരിച്ചത്.

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും വയോധികൻ കുഴഞ്ഞുവീണു മരിച്ചു. പോളിങ് ബൂത്തിലേക്ക് പോകുന്ന വഴിയാണ് കാക്കനാട് സ്വദേശി അജയൻ കുഴഞ്ഞുവീണു മരിച്ചത്. കോഴിക്കോട് കുറ്റിച്ചിറയിൽ സിപിഐഎം ബൂത്ത് ഏജൻറ് അനീസ് അഹമ്മദാണ് കുഴഞ്ഞു വീണ് മരിച്ചു.

വോട്ട് ചെയ്ത് മടങ്ങിയ 40 വയസ്സുകാരൻ കല്ലുംപുറത്ത് വീട്ടിൽ ബിമേശും കുഴഞ്ഞു വീണ് മരിച്ചു. തൊട്ടിൽപ്പാലത്താണ് സംഭവം. വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീയും കുഴഞ്ഞ് വീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശി കുന്നുമ്മൽ മാമി ആണ് മരിച്ചത്. തൃശൂർ പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയ വയോധികൻ പോളിങ് ബൂത്തിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു. പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ ആണ് മരിച്ചത്.