ഉക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട; ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാര്‍ഥിയെയാണ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ തടഞ്ഞത്. വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് സുരക്ഷാ വിഭാഗം വെടിയുണ്ട കണ്ടെത്തിയെന്നാണ് സൂചന.

ഇന്നലെ ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥിയില്‍ നിന്നാണ് വെടിയുണ്ട കണ്ടെടുത്തതെന്നാണ് വിവരം. ബാഗേജില്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടെടുത്തത്. സുരക്ഷാ വിഭാഗം ഇക്കാര്യം കേരളാ ഹൗസ് അധികൃതരെയും വിദ്യാര്‍ഥിയുടെ രക്ഷാകര്‍ത്താക്കളെയും അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ സുരക്ഷാ വിഭാഗം വിദ്യാര്‍ഥിയെ ചോദ്യംചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേരള ഹൗസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.