ചന്ദ്രനിൽ സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുന്നു, ലാൻഡറും റോവറും മൗനത്തിൽ തന്നെ, വരുന്നത് നിർണായക ദിനങ്ങൾ

തിരുവനന്തപുരം:ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റിൽ ഉറങ്ങുന്ന വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണർന്നില്ല. ഉണർത്താൻ ബാംഗ്ളൂരിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്ന് ഐ.എസ്.ആർ.ഒ. കമാൻഡുകൾ നൽകിയിട്ടും ഇരുവരും മൗനത്തിലാണ്. പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ബോണസ് ഘട്ടത്തിൽ ഉപകരണങ്ങൾ എപ്പോൾ വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന് കൃത്യമായി വിവരം നൽകാൻ കഴിയില്ലെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

താപനില മൈനസ് 10ൽ എത്തിയതോടെയാണ് സ്ളീപ്പ് മോഡിൽ നിന്ന് ഉണർത്താനുള്ള റീആക്ടിവേഷൻ ശ്രമം തുടങ്ങിയത്. ഉണർത്താനുള്ള വേക്ക്അപ് സർക്കീറ്റ് ആക്ടിവേറ്റായിട്ടുണ്ട്. ഏത് നിമിഷവും ലാൻഡറും റോവറും ഉണർന്ന് സിഗ്നൽ നൽകി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ചൂട് കൂടുന്നത് അനുസരിച്ച് അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ബാറ്ററികൾ പൂർണ്ണമായും ചാർജ്ജ് ചെയ്തിട്ടുണ്ട്. ലാൻഡറിലേയും റോവറിലേയും സിഗ്നൽ സംവിധാനങ്ങൾക്കും ഉപകരണങ്ങൾക്കും താപപ്രതിരോധ സംവിധാനങ്ങളുണ്ട്. അതാണ് പ്രതീക്ഷ നൽകുന്നത്. മറ്റെന്തെങ്കിലും കാരണത്താൽ ഉണരാതിരിക്കാൻ സാധ്യത 50 ശതമാനമാണ്.

മൈമസ് 200 ഡിഗ്രി തണുപ്പിൽ കഴിഞ്ഞ പേടകം നിലവിൽ ഫ്രീസറിൽ നിന്നെടുത്ത അവസ്ഥയിലാണ്. വെയിലിന്റെ ചൂട് കൂടാനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഉപകരണങ്ങളെ ഉണർത്താനുള്ള വേക്ക് അപ്പ് സർക്യൂട്ട് ആക്ടീവേറ്റായിട്ടുണ്ട്. ചന്ദ്രനിൽ പതിനാലുദിവസത്തെ രാത്രി തുടങ്ങിയതോടെയാണ് സെപ്തംബർ രണ്ടിന് റോവറിനേയും നാലിന് ലാൻഡറിനേയും സ്ളീപ്പ് മോഡിലാക്കിയത്. ഇതിനിടെ ലാൻഡറിനെ റീസ്റ്റാർട്ട് ചെയ്ത് ഉയർത്തി 16 ഇഞ്ച് അകലെ ലാൻഡ് ചെയ്യിച്ചു. രണ്ടിനെയും ഉണർത്തിയാൽ ചരിത്രനേട്ടമാവും. കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തേകും.