യാത്രയ്ക്കിടെ നെഞ്ചുവേദന, ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി

യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ കെഎസ്ആർടിസി ഡ്രൈവർ മരണത്തിന് കീഴടങ്ങി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) മരണപ്പെട്ടത്.

കൊല്ലം കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കിൽ എത്തിയപ്പോഴാണ് പരീതിനു നെ​ഞ്ചുവേദന അനുഭവപ്പെട്ടത്. തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്. തുടർന്ന് ഇദ്ദേഹം ബസ് ഒതുക്കി നിർത്തുകയായിരുന്നു.

കുഴഞ്ഞു വീണ പരീതിനെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും, അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇദ്ദേഹം മരണപ്പെടുകയുമായിരുന്നു. പരീതിന്റെ മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തി. നിഷയാണ് പരീതിന്റെ ഭാര്യ. മക്കൾ: മെഹ്‌റൂഫ്, മെഹ്ഫിർ.