അച്ഛന്‍ ഏറെ വേദന സഹിച്ചു, നിസ്സഹായയായി നോക്കി നില്‍ക്കാനേ സാധിച്ചൊള്ളു, മാതാപിതാക്കളെ കുറിച്ച് ചിത്ര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര.ഇപ്പോള്‍ തന്റെ മാതാപിതാക്കളെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്ര.മാതാപിതാക്കളെ അര്‍ബുദം കവര്‍ന്നെടുത്ത ദുഖകരമായ അവസ്ഥയെ കുറിച്ച് ചിത്ര തുറന്ന് പറഞ്ഞു.ചിത്രയുടെ അച്ഛന്‍ കൃഷ്ണന്‍ നായരും അമ്മ ശാന്തകുമാരിയും അര്‍ബുദ രോഗത്തെത്തുടര്‍ന്നായിരുന്നു മരണത്തിന് കീഴടങ്ങിയത്.ഇരുവരുടെയും വിയോഗം കുടുംബത്തില്‍ ഏല്‍പ്പിച്ച വിടവ് ഒരിക്കലും നികത്താനാകില്ല എന്ന് പറയുകയാണ് ചിത്ര.ചിത്രയുടെ വാക്കുകളിങ്ങനെ,’എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടമായത് അര്‍ബുദത്തെത്തുടര്‍ന്നാണ്.അച്ഛന്‍ വളരെയധികം വേദനകള്‍ അനുഭവിച്ചതിനു ശേഷമാണ് മരിച്ചത്.അപ്പോഴൊക്കെ വളരെ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു സാധിച്ചുള്ളു.പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു അത്.അച്ഛന്‍ അനുഭവിച്ച അവസ്ഥ മനസ്സില്‍ എന്നും വിങ്ങുന്ന ഓര്‍മയായി അവശേഷിക്കുന്നതുകൊണ്ടു തന്നെ അമ്മയില്‍ അര്‍ബുദത്തിന്റെ ലക്ഷണം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉടനടി ശസ്ത്രക്രിയയ്ക്കു വിധേയയാക്കുകയും ചെയ്തു.ശസ്ത്രക്രിയ പൂര്‍ത്തിയായി പിറ്റേ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അമ്മ മരിച്ചത്. അമ്മയിലെ രോഗാവസ്ഥയെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സകളൊക്കെ നല്‍കിയിട്ടും ഞങ്ങള്‍ക്ക് അമ്മയെ രക്ഷിക്കാനായില്ല.മാതാപിതാക്കളെ നഷ്ടപ്പെടുക എന്നത് ഒരിക്കലും സഹിക്കാന്‍ കഴിയാത്ത കാര്യമാണ്.ഒരു കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുന്നതു തന്നെ അവരാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ഞങ്ങള്‍ മൂന്നു മക്കളും പരസ്പരം ചേര്‍ന്നു നില്‍ക്കാനും ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ സൂക്ഷിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്.മാതാപിതാക്കള്‍ ഇല്ലാത്തത് വലിയ ഒരു വിടവ് തന്നെയാണ്. അവര്‍ക്കൊപ്പമുണ്ടായിരുന്ന കാലം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്നും മനസ്സില്‍ തെളിയുന്ന ഓര്‍മകളാണ് അവയെല്ലാം’.