മാധ്യമ പ്രവർത്തകയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്, ഡോണൾഡ് ട്രംപിന് 8.33 മില്യൺ ഡോളർ പിഴ

ന്യൂയോർക്ക്: മാധ്യമ പ്രവർത്തക ജീൻ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോണൾഡ് ട്രംപിന് പിഴശിക്ഷ. 8.33 മില്യൺ ഡോളർ നഷ്ടപരിഹാരം ജീൻ കരോളിന് നൽകണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. ജോ ബൈഡന്റെ ഇടപെടലാണ് വിധിക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു.

പിഴശിക്ഷയിൽ 18 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായും 65 ദശലക്ഷം ഡോളര്‍ ശിക്ഷാ തുകയായും ആണ് നല്‍കേണ്ടത്. അന്തസ് കളങ്കപ്പെടുത്തിയതിന് 11 ദശലക്ഷം ഡോളറും മാനസിക ആഘാതത്തിന് 7.3 ഡോളറും പിഴയായി നൽകണം. അവകാശങ്ങൾ ലംഘിച്ചതിന് 65 ദശലക്ഷം ഡോളറാണ് ട്രംപ് പിഴയായി നൽകേണ്ടത്. കരോളിൻ ആവശ്യപ്പെട്ടതിൻ്റെ എട്ടിരട്ടി തുകയാണ് കോടതി ട്രംപിന് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

ഇതിനിടെ ട്രംപ് അപ്പീലിന് പോയാലും യുഎസ് സുപ്രീം കോടതി ജുഡീഷ്യൽ റിവ്യൂ ചെയ്യാനുള്ള സാധ്യത അപൂർവ്വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വലിയ തുക പിഴശിക്ഷ വിധിച്ചാല്‍ ട്രംപിനെ നിശബ്ദനാക്കാമെന്ന് കരുതുന്നുവെന്ന വിമര്‍ശനവും ട്രംപ് അനുകൂലികൾ ഉയർത്തുന്നുണ്ട്.

1996ൽ ഒരു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ ഡ്രസ്സിംഗ് റൂമിൽ വെച്ച് കരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് 2022ൽ അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തതിന് ട്രംപ് ഉത്തരവാദിയാണെന്നാണ് ജൂറിയുടെ കണ്ടെത്തൽ. സ്ത്രീത്വത്തിന്റെ വിജയമെന്നായിരുന്നു പരാതിക്കാരിയായ ജീന്‍ കരോളിൻ്റെ പ്രതികരണം.