തിരുവനന്തപുരം: ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. മക്കളുടെ മുന്നിൽവെച്ചാണ് ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചത്. രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജൻ ഭാര്യ അമ്പളിയെ ചേർത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്നതിനിടെ രാജൻ മരിച്ചു, പിന്നാലെ അമ്പിളിയും. ഇതോടെ പറക്കമുറ്റാത്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. ഇരുവരുടെയും മരണത്തിന്റെ നടുക്കത്തിലാണ് പോങ്ങിൽ ഗ്രാമം. ‘ആ രണ്ട് മക്കൾ ഇനിയൊരായുസ്സ് തീർക്കണം. അവരുടെ കൺമുന്നിലാണവരുടെ പപ്പയും അമ്മയും മരിച്ചുവീണതെന്ന് വേദനയോടെ പറയുകയാണ് ഡോക്ടർ ഷിംന അസീസ്.
കുറിപ്പിങ്ങനെ
പോലീസ് ചെന്നത് കോടതി ഉത്തരവനുസരിച്ചാണ്.ഭയപ്പെടുത്താനാണത്രേ ആ അച്‌ഛനത് ചെയ്‌തത്.പെട്രോൾ വാതകത്തിന്റെ പരിസരത്ത് തീയുണ്ടായാൽ തീയാളുക തന്നെ ചെയ്യും.അച്‌ഛനുമമ്മയുമിന്ന് പോയി.ആ രണ്ട് മക്കൾ ഇനിയൊരായുസ്സ് തീർക്കണം. അവരുടെ കൺമുന്നിലാണവരുടെ പപ്പയും അമ്മയും…സഹിക്കാവുന്നതിലപ്പുറമാണ് ആ കുട്ടി കുഴിവെട്ടുന്ന കാഴ്‌ച. അവന്റെ ചൂണ്ടിയ വിരലിനറ്റത്തെ വാക്കുകൾ…കാണേണ്ടെന്നോർത്തിട്ടും കണ്ണിൽ വന്ന് കൊള്ളുന്ന വേദന.