ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന്റെ 538 കോടിയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കമ്പനിയുടെയും ജീവനക്കാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഫ്ലാറ്റുകളും ബംഗ്ലാവുകളും വാണിജ്യ കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. 17 ഫ്ലാറ്റുകളാണ് കണ്ടുകെട്ടിയത്. ഇതില്‍ ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെയും ഭാര്യ അനിതാ ഗോയലിന്റെയും മകന്‍ നിവാന്‍ ഗോയലിന്റെയും പേരിലുള്ള സ്വത്തുക്കളും ഉള്‍പ്പെടുന്നു.
നരേഷ് ഗോയലിന്റെ കുടുംബാംഗങ്ങളുടെ പേരില്‍ ലണ്ടന്‍, ദുബൈ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കാനറ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നരേഷ് ഗോയലിനെ സെപ്റ്റംബർ ഒന്നിനാണ് ഇഡി അറസ്റ്റ് ചെയ്തത്.