എം.വി.ഗോവിന്ദന്റെ യാത്രയിൽ ഇ.പി.ജയരാജൻ പങ്കെടുക്കാത്തത് തലയിൽ ആൾത്താമസമുള്ളതുകൊണ്ട് – കെ.എം.ഷാജി

കോഴിക്കോട് . സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പങ്കെടുക്കാത്തത് തലയിൽ ആൾത്താമസമുള്ളതുകൊണ്ടാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കടൽകൊള്ളക്കാർ നാടു ഭരിക്കുമ്പോൾ എങ്ങനെയാണ് ജനങ്ങളോട് സംസാരിക്കുന്നതെന്നു ചിന്തിച്ചാണ് ഇ.പി വിട്ടുനിന്നത് – കെ.എം.ഷാജി പറഞ്ഞു.

ഇ.പി.ജയരാജനെയാണ് എല്ലാവരും ‘ട്രോളാ’റുള്ളത്. ഇപി ഇടക്കിടയ്ക്ക് പറയുന്ന അബദ്ധങ്ങൾ തമാശയാക്കി എടുക്കാറുണ്ട്. എന്നാൽ ഇടതുപക്ഷ പ്രസ്ഥാനത്തിൽ ആകെ വിവരമുള്ള ഒരു മനുഷ്യൻ ഇ.പി.ജയരാജനാണ്. അതുകൊണ്ടു തന്നെയാണ് എം.വി.ഗോവിന്ദൻ നടത്തുന്ന ജാഥയിൽ കണ്ണൂർ എത്തുന്നതുവരെ ഇപി പങ്കെടുക്കാത്തതെന്നും ഷാജി പറഞ്ഞു.

പ്രതിരോധ ജാഥയ്ക്ക് ആളെക്കൂട്ടാൻ ദഫ് മുട്ടും കോൽക്കളിയും ദൈവത്തെവിളിച്ച് പാട്ടും നടത്തേണ്ട ഗതികേടിലാണ് സിപിഎം ഇപ്പോൾ. ‘കുത്ത് റാത്തീബ്’ മാത്രമേ നടത്താൻ ബാക്കിയുള്ളൂ. അതിനുള്ള ആളും സിപിഎമ്മിന്റെ കൈയ്യിലുണ്ട് – ഷാജി പറഞ്ഞു. ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരുടെ കയ്യിൽ ആയുധം കൊടുത്തു പറഞ്ഞുവിട്ടവരാണ്. എല്ലാ നേതാക്കളുടെയും മക്കളും പേരമക്കളും സേഫാണ്. തെരുവിൽ ചത്തു തുലയേണ്ടത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ മക്കളാണെന്ന് വിചാരിക്കുന്ന ധാർഷ്ട്യത്തിന്റെ പേരാണ് പിണറായി വിജയനെന്നും കെ.എം.ഷാജി പറഞ്ഞു. ബജറ്റിലെ നികുതിക്കൊള്ളയ്ക്കെതിരെ യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.