വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം ; അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട : വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്നത് ഗുരുതരമായ തെറ്റെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ നടപടി എടുത്തെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇതിന് പിന്നിൽ ഏതേലും സംഘം ഉണ്ടോ എന്നതടക്കം അന്വേഷിക്കും. മെഡിക്കൽ കോളേജിന്‍റെ അന്വേഷണം ഒരു ഭാഗം മാത്രം. ഇതിനൊപ്പം പൊലീസ് അന്വേഷണം കൂടി ഉണ്ടാവണം. കുഞ്ഞിന്‍റെ വിവരങ്ങളും അന്വേഷിക്കും. തുടരന്വേഷണത്തിൽ കൂടുതൽ കുറ്റക്കാർ ഉണ്ടെങ്കിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തതിൽ ക്രമക്കേട് ഒന്നും ഇല്ല. പോസ്റ്റ്‌ കൊവിഡ് ചികിത്സയിൽ ഉണ്ടായിരുന്ന ആൾക്കാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്. സാധാരണ ചികിത്സയിൽ ഉള്ളവർക്ക് കൊടുക്കുന്നത് പോലെ തന്നെ ആണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നുംവിഷയത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചു.