ജീവിതത്തിലേക്ക് കൂട്ടുകാരൻ എത്തിയ സന്തോഷം പങ്കുവച്ച് ഫാത്തിമ അസ്‌ല

എല്ലുകൾ പൊടിയുന്ന അപൂർവ രോഗത്തിന്റെ വേദനയിലും ആത്മവിശ്വാസത്തോടെയുള്ള ആ ചിരി, അത് മാത്രം മതി ഏവരുടെയും മനസ് നിറയ്ക്കാൻ. വീൽ ചെയറിൽ ജീവിക്കുന്ന അസ്ലയെ കുറിച്ച് പറയുന്നവരും കേൾക്കുന്നവരും എല്ലാം മനസിൽ ആ ചിരികാണും. മെഡിക്കൽ പഠനത്തിന് അസ്ലയ്ക്ക് യോഗ്യതയില്ലെന്ന് ഒരിക്കൽ മെഡിക്കൽ ബോർഡ് വിധിയെഴുതിയതാണ്. എന്നാൽ ഇപ്പോൾ അവൾ സ്റ്റെതസ്‌കോപ്പണിഞ്ഞ് ഡോക്ടറായി പുറത്ത് ഇറങ്ങിയിരിക്കുകയാണ്. പൂനൂർ വട്ടിക്കുന്നുമ്മൽ അബ്ദുൽ നാസറിന്റെയും അമീനയുടെയും മൂന്ന് മക്കളിൽ ഒരാളാണ് ഫാത്തിമ. മൂന്ന് ദിവസം പ്രായമുള്ളപ്പോൾ തന്നെ ഫാത്തിമയ്ക്ക് ഓസ്റ്റിയയോജെനിസിസ് ഇംപെർഫെക്ട(ഒഐ)അഥവാ എല്ലു പൊടിയുന്ന രോഗമാണ് എന്ന് കണ്ടെത്തി. എല്ലുകൾ പൊടിയുന്നതിനാൽ എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു

അസ്ല പത്താം ക്ലാസ് 90% മാർക്കോടെയാണ് വിജയിച്ചത്. തുടർന്ന് പ്ലസ്ടുവിന് സയൻസ് വിഷയം തിരഞ്ഞെടുത്തപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.എന്നാൽ അവളുടെ മുന്നിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു.പിന്മാറാൻ അസ്ല തയ്യാറായിരുന്നില്ല..ഇപ്പോൾ കോട്ടയം എൻഎസ്എസ് ഹോമിയോ മെഡിക്കൽ കോളജിലെ അവസാനവർഷ ബിഎച്ച്എംഎസ് വിദ്യാർഥിനിയാണ് അസ്‌ല.ജീവിതത്തിലേക്ക് കൂട്ടായി കൂട്ടുകാരൻ എത്തിയ സന്തോഷം പങ്കുവെക്കുകയാണ് പാത്തു. ലക്ഷദ്വീപ് സ്വദേശിയായ ഫിറോസ് നെടിയത്താണ് പാത്തുവിന്റെ ഹൃദയം കവർന്നിരിക്കുന്നത്. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിലെ അധ്യാപകനാണ് ഫിറോസ്. വിവാഹത്തെപ്പറ്റി പാത്തു പറയുന്നതിങ്ങനെ

മനസ് തകർന്ന് വേദനിച്ച്, കഴിച്ചു കൂട്ടിയ ദിവസങ്ങളിൽ സൗഹൃദത്തണലിലേക്ക് ചേർത്തു നിർത്തിയ ചങ്ങാതിയായിരുന്നു എനിക്കവൻ. എന്റെയും അവന്റെയും കോമൺ ഫ്രണ്ട്‌സിലൂടെയാണ് ഞങ്ങൾ അടുത്തത്. വിധിയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. ലോക്ഡൗൺ എനിക്ക് സങ്കടങ്ങളുടേതായിരുന്നു. വല്ലാതെ ഒറ്റപ്പെട്ടു. കൂട്ടുകാരെ കാണാതെ ഏറെ വിഷമിച്ചു. ഞാനെന്റെ വേദനകളെ മറന്നത് സൗഹൃദക്കൂട്ടത്തിനു നടുവിൽ നിന്നാണെന്ന് അറിയാമല്ലോ. അതിനേക്കാൾ എല്ലാം ഏറെ, ഒരു ബ്രേക്കപ്പ് എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. മറ്റുള്ളവരുടെ മുൻവിധികൾക്ക് ഉത്തരം നൽകാൻ നമുക്ക് എപ്പോഴും കഴിയണമെന്നില്ലല്ലോ? ആ ബന്ധം അതോടെ അവസാനിച്ചു.

ഞാൻ ആർക്കു മുന്നിലും എന്റെ ജീവിതം കാഴ്ച വസ്തുവാക്കി വച്ചിട്ടില്ല. സഹതാപം തേടി പോയിട്ടുമില്ല. ഞാൻ ഡോക്ടർ കുപ്പായം വരെ അണിഞ്ഞത് എന്റെ നിശ്ചയദാർഢ്യത്തിന്റെ കരുത്തിലാണ്. അതിനിടെ ആ പ്രണയബന്ധം എനിക്ക് ഒരിക്കലും മറക്കാനാകാത്ത ട്രോമയായി. പക്ഷേ ഇപ്പോഴും അവനെ ഞാൻ കുറ്റപ്പെടുത്തില്ല. ഒരുപക്ഷേ അവന്റെ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ടാകാം അങ്ങനെയൊക്കെ സംഭവിച്ചത്.

ചങ്ങാതിക്കൂട്ടത്തിൽ ഒരാളായിരുന്നു ഫിറൂ. എല്ലാം അറിയുന്ന അവൻ മറ്റാരേക്കാളും എന്നെ മനസിലാക്കി എന്നതാണ് സത്യം. അത് ഞങ്ങളുടെ മനസിനേയും അടുപ്പിച്ചു. ഫിറൂ എന്നെ ഒരിക്കലും സഹതാപത്തോടെ കണ്ടിരുന്നില്ല. അതുതന്നെയാകും അവന്റെ ഏറ്റവും വലിയ ക്വാളിറ്റി. സൗഹൃദത്തിന്റെ കംഫർട്ട് സോണിലിരുന്ന് പരസ്പരം പറയാതെ തന്നെ ഞങ്ങൾ പ്രണയം തിരിച്ചറിഞ്ഞു. എന്നെ ഇഷ്ടമാണോ എന്ന സിനിമാറ്റിക് ഡയലോഗ് ചോദിക്കും മുമ്പേ മനസു കൊണ്ട് ആയിരംവട്ടം ഇഷ്ടമാണെന്ന് ഞങ്ങൾ മനസിലാക്കി. ഞാൻ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ചത് ഫ്രീഡമാണ്. എന്റെ ബോധ്യങ്ങളെ തിരിച്ചറിയുക, അതിന് മനസുണ്ടാകുക എന്നത് തന്നെ വലിയ കാര്യമായിരുന്നു. അത് ഫിറോസിന് ഉണ്ടായി.

മറ്റൊരു സന്തോഷം ഫിറോസിന്റെ വീട്ടുകാരാണ്. അവർ എന്റെ വീൽചെയറിലേക്ക് നോക്കി വിലയിരുത്താനോ മാർക്കിടാനോ വന്നില്ല. രണ്ടു ദിവസം മുൻപ് ഫിറോസ് വീട്ടുകാരുമായെത്തി എല്ലാവരുടേയും ആശീർവാദത്തോടെ എന്റെ കയ്യിൽ മോതിരം അണിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഫിറുവിന്റെ ഉമ്മയ്ക്ക് വരാൻ കഴിഞ്ഞില്ലെന്നത് മാത്രം സങ്കടമായി.എന്റെ വേദനകൾക്ക് പകരമെന്നോണം പടച്ചവൻ തന്ന ഗിഫ്റ്റാണ് ഫിറു. ജീവിതത്തിലെ വലിയ ഗിഫ്റ്റ്. എല്ലാവരും കൂടെയുണ്ടാകണം, പ്രാർത്ഥിക്കണം. ഫാത്തിമയുടെ ഖൽബിൽ പ്രണയത്തിന്റെ നറുതേൻ മധുരം.ഇൻഷാ അല്ലാഹ്… ഈദിനു ശേഷം ഓഗസ്റ്റിൽ ഞാനെന്റെ ഫിറുവിന്റെ മഹർ സ്വീകരിക്കും. അവന്റെ പെണ്ണാകും.