സ്വപ്‌നയ്ക്ക് രക്ഷയില്ല, പൂട്ടി എന്‍ഐഎ, മുന്‍കൂര്‍ ജാമ്യാപേക്ഷ പോലും അപ്രസക്തം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയ്ക്ക് ഇനി രക്ഷയില്ല. ഇടവും വലവും തിരിയാനാകാതെ സ്വപ്നയെ എന്‍ഐഎ തളച്ചിരിക്കുകയാണ്. ഒളിവില്‍ ഇരുന്ന് ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇനി അതുകൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ല. സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. എന്‍ ഐ എ അന്വേഷിക്കുന്ന കേസുകളില്‍ എന്‍ ഐ എ കോടതികളിലാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കേണ്ടത്. എന്‍ ഐ എ പ്രത്യേക കോടതിയുടെ ഉത്തരവുകള്‍ക്ക് എതിരായ അപ്പീലുകള്‍ മാത്രമേ ഹൈക്കോടതിക്ക് പരിഗണിക്കാനാവൂ. അതിനാല്‍ തന്നെ സ്വപ്‌നയുടെ ജാമ്യാപേക്ഷയ്ക്ക് യാതൊരു പ്രസക്തിയും ഇല്ലാതായി മാറി.

കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കമായിരുന്നു സ്വപ്‌ന നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ ഈ ശ്രമംകൊണ്ട് ഇനി യാതൊരു കാര്യവുമില്ല. സ്വപ്‌നയുടെ നീക്കങ്ങള്‍ എന്‍ഐഎയുടെ ഇടപെടലോടെ തകര്‍ന്നിരിക്കുകയാണ്. എന്‍ഐഎ കേസുകളില്‍ ഹൈക്കോടതിക്ക് നേരിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി 2013ല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. എന്‍ഐഎ ആക്ട് അനുസരിച്ച് ഇത്തരം കേസുകളില്‍ ഹൈക്കോടതിക്ക് അപ്പീലറ്റ് അധികാരം മാത്രമാണുള്ളത്. പ്രതികള്‍ക്ക് ഇനി മുന്‍കൂര്‍ ജാമ്യം ലഭിക്കണമെങ്കില്‍ എന്‍ഐഎയുടെ പ്രത്യേക കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്. ഈ കോടതിയുടെ ഉത്തവുകള്‍ ചോദ്യം ചെയ്ത് മാത്രമേ ഹൈക്കോടതിയെ ഇത്തരം പ്രതികള്‍ക്ക് സമീപിക്കാനാവൂ.

2013 ഡിസംബര്‍ 12ന് മമ്മൂഞ്ഞി തളങ്കാടി മഹ്മൂദും കേരള സര്‍ക്കാരും തമ്മിലുള്ള കേസിലാണ് ഹൈക്കോടതി, എന്‍ഐഎ കേസുകളിലെ അധികാര പരിധി സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അഭിഭാഷകര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ഹര്‍ജിയുടെ സാധുത തന്നെയായിരിക്കും കോടതി ആദ്യം പരശോധിക്കുക.