ഇ ബുൾജറ്റ് സഹോദരങ്ങൾക്ക് തിരിച്ചടി; വാഹനം വിട്ടു നൽകണമെന്ന ആവശ്യം തള്ളി

യൂട്യൂബ് വ്ലോ​ഗർമാരായ ഇ ബുൾജറ്റ് സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. പിടിച്ചെടുത്ത വണ്ടി തിരിച്ചു കിട്ടമെന്ന ആവശ്യം കോടതി തള്ളി. മോട്ടോർവാഹന വകുപ്പിനെതിരെ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയ മോട്ടോർവാഹന വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്.വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും കോടതി തള്ളുകയായിരുന്നു. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോർട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

നിയമവിരുദ്ധമായി വാഹനത്തിന് രൂപമാറ്റം വരുത്തിയതിനെ തുടർന്നാണ് ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷൻ മോർട്ടോർവാഹന വകുപ്പ് റദ്ദാക്കിയത്. വാഹനം രൂപമാറ്റം വരുത്തിയതിനെ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് എംവിഡി രജിസ്‌ട്രേഷൻ റദ്ദാക്കുകയായിരുന്നു.ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടിഓഫീസിൽ എത്തി ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇവർ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗൺ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.