ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകന്‍ ലിജിഷ് മുല്ലേഴത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുമ്പ് വിഷയത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. അതേസമയം അവര്‍ഡ് നിര്‍ണയത്തില്‍ സംവിധായകന്‍ ര‍‍ജ്ഞിത്ത് ഇടപെട്ടന്ന് ആരോപിച്ച് സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.

ആരോപണത്തില്‍ ഹര്‍ജിക്കാരന് തെളിവുകള്‍ ഒന്നും ഹാജരാക്കുവാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്. അതേസമയം വിനയന്‍ ആരോപണം ഉന്നയിച്ചത് ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു. വിഷയത്തില്‍ വിനയന്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പുരസ്‌കാരം ലഭിച്ചവരും കലാകാരന്മാരാണെന്നും അവാര്‍ഡ് സ്റ്റേ ചെയ്യുവാന്‍ കോടതിയെ സമീപിക്കില്ലെന്നുമായിരുന്നു വിനയന്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിനയന്‍ സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അതേസമയം വിനയന് പരാതി ഉണ്ടെങ്കില്‍ വിനയന്‍ കോടതിയെ സമീപിക്കട്ടെ എന്നാണ് കോടതി പറഞ്ഞത്.