തൃശൂരില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ച് 16 കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി

തൃശൂര്‍. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി. സംഭവത്തില്‍ 20 വയസുകാരനായ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് തിരയുകയാണ്. കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16കാരിയെ തട്ടിക്കൊണ്ട് പോയത്. ഇരുവരും ഇതര സംസ്ഥാനക്കാരാണ്.

കഴിഞ്ഞ ദിവസമാണ് ഇവരെ സംശയാസ്പദമായ രീതിയില്‍ യുവാവിനൊപ്പം കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിന്റെ സമീപത്ത് നിന്നും മാറ്റുകയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കുവാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നും സംഭവം. യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് ഇവര്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് സംശയം തോന്നിയതോടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സിലിങ്ങിനായി എത്തിക്കുകയായിരുന്നു. അസം സ്വദേശിയാണ് ഇവര്‍ എന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.