കടൽക്കൊള്ളക്കാർ ആയുധങ്ങളുമായി ഇറാനിയൻ കപ്പലിൽ; രക്ഷകരായി ഇന്ത്യൻ നാവികസേന, 23 പാക് ജീവനക്കാരെ മോചിപ്പിച്ചു

ന്യൂഡൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവികസേന. ഗൾഫ് ഓഫ് ഏദന് സമീപം ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഐ കമ്പാർ 786ന് നേരെയാണ് കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടായത്. 12 മണിക്കൂർ നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ കടൽക്കൊള്ളക്കാർ കീഴടങ്ങുകയായിരുന്നു. കപ്പലിൽ 23 പാകിസ്താൻ പൗരന്മാരാണ് ഉണ്ടായിരുന്നത്.

ആയുധങ്ങളുമായി ഒരു സംഘം ഇറാനിയൻ കപ്പലിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വിവരം ലഭിച്ചതോടെ ഇന്ത്യൻ നാവികസേന അതിവേഗം ദൗത്യം ആരംഭിക്കുകയായിരുന്നു. ഈ സമയം മത്സ്യബന്ധന കപ്പൽ സൊകോട്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായിരുന്നു. തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പലിൻ്റെ സഞ്ചാരം തടയുന്നതിനായിരുന്നു ആദ്യശ്രമം.

സമുദ്ര സുരക്ഷയ്ക്കായി നിയോഗിച്ച ഇന്ത്യൻ നാവികസേനയുടെ അറബിക്കടലിൽ വിന്യസിച്ച ഐഎൻഎസ് സുമേധ ഐഎൻഎസ് ത്രിശൂൽ എന്നീ പടക്കപ്പലുകളാണ് ഇറാനിയൻ കപ്പലിൻ്റെ മോചനത്തിനായി എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ കടൽക്കൊള്ളക്കാർ കീഴടങ്ങാൻ തയാറാകുകയായിരുന്നുവെന്ന് നാവികസേന വ്യക്തമാക്കി. മത്സ്യബന്ധന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി കപ്പലിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള നടപടികൾ ആരംഭിച്ചിരുന്നു.

ഇറാനിയൻ മത്സ്യബന്ധന കപ്പലിന് നേരെ കടൽക്കൊള്ളക്കാരുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടാകുകയും തുടർന്ന് ഇന്ത്യൻ നാവികസേന അതിവേഗം പ്രതികരിക്കുകയായിരുന്നുവെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ നാവികസേന വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഏദൻ ഉൾക്കടലിനടുത്താണ് സോകോത്ര ദ്വീപസമൂഹം.